ദുരിതാശ്വാസ നിധിയിൽ നടന്ന തട്ടിപ്പിൽ സമഗ്രമായ പരിശോധനയ്ക്ക് വിജിലൻസിനെ ചുമതലപ്പെടുത്തി.മുഖ്യമന്ത്രി

തിരുവനന്തപുരം: ദുരിതാശ്വാസ നിധിയിൽ നിന്നും അനർഹർ സഹായം നേടിയെടുക്കുന്നതായ ചില പരാതികൾ ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് അന്വേഷിക്കാൻ വിജിലൻസിനോട് ആവശ്യപ്പെട്ടത്.സഹായം അർഹരായവർക്ക് ഉറപ്പുവരുത്താനും അനർഹർ കൈപ്പറ്റുന്നത് തടയുവാനും ശക്തമായ നടപടി സ്വീകരിക്കും.തെറ്റായ ഒരു പ്രവണതയും കടന്നു കൂടാൻ അനുവദിക്കില്ല എന്ന് സർക്കാരിന് നിർബന്ധമുണ്ട്.ധനസഹായ വിതരണവുമായി ബന്ധപ്പെട്ട് വിജിലൻസ് കണ്ടെത്തിയ വിഷയങ്ങളിൽ തുടർ നടപടികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും എറണാകുളത്തു സമ്പന്നനായ വിദേശ മലയാളിക്ക് ചികിത്സാ ധനമായി മൂന്ന് ലക്ഷം രൂപയും മറ്റൊരു വിദേശ മലയാളിക്ക് 45,000 രൂപയും അനുവദിച്ചതായും ,അനർഹർക്ക് സഹായധനം വാങ്ങി നൽകാൻ ഏജന്റുമാർ ഉള്ളതായും വിജിലൻസ് നടത്തിയ ‘ഓപ്പറേഷനിൽ കണ്ടെത്തിയിരുന്നു.സംസ്ഥാനത്തെ ചില കളക്ട്രേറ്റുകളിൽ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് പണം വാങ്ങി നൽകാൻ ഏജന്റുമാർ പ്രവർത്തിക്കുന്നതായും വിജിലൻസ് കണ്ടെത്തി.

കഷ്ടത അനുഭവിക്കുന്ന പാവപ്പെട്ട ജനങ്ങളുടെ രോഗചികിത്സയ്ക്കും പ്രകൃതിദുരന്തങ്ങളിലടക്കം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനുമുള്ളതാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി. അനർഹരായവർക്ക് ധനസഹായം ലഭ്യമാക്കാൻ ശ്രമിച്ചവർക്കും അതിന് കൂട്ടുനിന്നവർക്കും എതിരെ ഒരു ദാക്ഷിണ്യമില്ലാതെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.