മരുന്ന് വാങ്ങി മടങ്ങവേ തലസ്ഥാനത്ത് നടുറോഡിൽ സ്ത്രീക്കെതിരെ ലൈംഗികാതിക്രമം

തിരുവനന്തപുരം: തലസ്ഥാനത്ത് വഞ്ചിയൂർ മൂലവിളാകം ജംഗ്ഷനിൽ നടുറോഡിൽ 49 കാരി ആക്രമണത്തിന് ഇരയായി.സംഭവം നടന്ന് നിമിഷങ്ങൾക്കകം വിവരം അറിയിച്ചിട്ടും പേട്ട പോലീസ് നടപടി എടുത്തില്ലെന്ന ആക്ഷേപം ശക്തമാകുന്നു.

കഴിഞ്ഞ തിങ്കളാഴ്ച്ച രാത്രി 11 മണിക്ക് മരുന്ന് വാങ്ങാൻ പുറത്തു പോകുമ്പോഴായിരുന്നു അതിക്രമം.മകൾക്കൊപ്പം താമസിക്കുന്ന 49 കാരി മരുന്ന് വാങ്ങാനായി ടൂവീലറിൽ പുറത്തുപോയി മടങ്ങവേ, മൂലവിളാകം ജംഗഷ്നിൽ നിന്നും അ‍ജ്ഞാതനായ ഒരാൾ പിന്തുടർന്നു. വീട്ടിലേക്കുള്ള വഴിയിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ വണ്ടി തടഞ്ഞുനിർത്തി അതിക്രൂരമായി ആക്രമിക്കുകയായിരുന്നു.

സംഭവം നടന്ന ഉടനെ തന്നെ മകൾ പേട്ട പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് സംഭവം അറിയിച്ചെങ്കിലും മേൽവിലാസം ചോദിച്ചതല്ലാതെ നടപടി ഉണ്ടായില്ലെന്നാണ് പരാതിക്കാർ ഉന്നയിക്കുന്ന ആരോപണം.തുടര്‍ന്ന് ഇവര്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കിയതിന് ശേഷം മാത്രമാണ് പോലീസ് കേസെടുത്തത്.സംഭവത്തില്‍ പേട്ട പോലീസിന്റെ ഭാഗത്തു നിന്നു ഗുരുതവീഴ്ചയാണ് സംഭവിച്ചതെന്ന് വലിയ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.