ഡിഎംകെ ഫയൽസ് ആരോപണത്തിന്റെ പേരിൽ കേന്ദ്ര ആദായനികുതി വകുപ്പിന്റെ റെയ്‌ഡ്‌, ലക്‌ഷ്യം സ്റ്റാലിനെന്ന് റിപ്പോർട്ട്

ചെന്നൈ: തമിഴ്‌നാട്ടിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയായ ജി സ്ക്വയർ റിലേഷൻസിന്റെ ചെന്നൈയും കോയമ്പത്തൂരുമടക്കം അൻപതോളം ഇടങ്ങളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് നടക്കുന്നതായിട്ടാണ് വിവരം. എം കെ സ്റ്റാലിന്‍റെ മരുമകൻ ശബരീശന്‍റെ ഓഡിറ്ററുടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. സ്റ്റാലിന്റെ വിശ്വസ്തനായ ഡിഎംകെ എം എൽ എ എം കെ മോഹന്റെ വസതിയിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയതായാണ് റിപ്പോർട്ട്.

സ്റ്റാലിന്റെ കുടുംബത്തിന് ഈ കമ്പനിയിൽ അനധികൃത നിക്ഷേപമുണ്ടെന്ന തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ അണ്ണാമലൈയുടെ ആരോപണത്തെ തുടർന്നാണ് റെയ്ഡ് എന്നാണ് റിപ്പോർട്ട്. ഈ കമ്പനിയിൽ മുഖ്യമന്ത്രി സ്റ്റാലിനും കുടുബത്തിനും ബിനാമി നിക്ഷേപമുണ്ടെന്ന് ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ അണ്ണാമലൈ നേരത്തെ ആരോപിച്ചിരുന്നു. ഡിഎംകെ ഫയൽസ് എന്ന പേരിൽ മുഖ്യമന്ത്രി സ്റ്റാലിനടക്കം ഡിഎംകെ നേതാക്കൾക്കെതിരെ നിരവധി അഴിമതി ആരോപണങ്ങളാണ് അണ്ണാമലൈ ഉന്നയിച്ചത്.

എം.കെ.സ്റ്റാലിന്‍റെ മകനും കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിനും മരുമകൻ ശബരീശനും കഴിഞ്ഞ വർഷം വരവിൽ കൂടുതൽ സ്വത്ത് സമ്പാദിച്ചുവെന്ന് ആരോപിച്ച അണ്ണാമലൈ ധനമന്ത്രി പളനിവേൽ ത്യാഗരാജൻ ഒരു മാധ്യമപ്രവർത്തകനുമായി ന‍ടത്തിയ സംഭാഷണമെന്ന് അവകാശപ്പെടുന്ന ഫോൺ സംഭാഷണവും പുറത്തുവിട്ടിരുന്നു.