ഇടക്ക് വഴക്ക് കേൾക്കാറുണ്ട്. അതെനിക്കിഷ്ടമാണ്,വാപ്പിച്ചിയെ ബഹുമാനത്തോടുകൂടിയ പേടിയാണ്.ദുൽഖർ സൽമാൻ

മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ എന്ന ലേബലിനുമപ്പുറം പാൻ ഇന്ത്യൻ ലെവലിൽ ആരാധകരുള്ള താരമാണ് ദുൽഖർ സൽമാൻ. തമിഴും തെലുങ്കും കടന്ന് ബോളിവുഡിലും വലിയ ആരാധകവൃന്ദമുള്ള ദുൽഖറിന്റെ സീതാരാമം, ഛുപ്പ് തുടങ്ങിയ സിനിമകൾ വൻ വിജയമായിരുന്നു.മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ എന്ന ലേബലില്ലാതെ സിനിമയിലെത്തിയ ദുൽഖർ സ്വന്തം കഴിവ് കൊണ്ടും തന്റേതായ അഭിനയ മികവുകൊണ്ടും വ്യക്തിത്വം കൊണ്ടും സിനിമ കീഴടക്കുകയായിരുന്നു.

ദുൽഖറിന്റെ ഏതഭിമുഖത്തിലും മമ്മൂട്ടിയെ കുറിച്ച് ഒരു ചോദ്യമെങ്കിലും ഉണ്ടാവാറുണ്ട്. അതുപോലൊരു ചോദ്യത്തിന് ദുൽഖർ നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. മമ്മൂട്ടിയെ പേടിയുണ്ടോ എന്ന ചോദ്യത്തിന്  ‘ഇടക്ക് വഴക്ക് കേൾക്കാറുണ്ട്. അതെനിക്കിഷ്ടമാണ് . ഞാൻ വലുതായി, എനിക്ക് ഒരു കുടുംബമായി എങ്കിലും ഇപ്പോഴും താമസിച്ച് വരുമ്പോൾ അവർ വഴക്ക് പറയും. അവർ ഇപ്പോഴും മാതാപിതാക്കൾ തന്നെയാണ് എനിക്ക്. അതെനിക്കിഷ്ടമാണ്. കഴിഞ്ഞ ദിവസവും താമസിച്ചപ്പോൾ ഇത്രയും നേരമാണോ പ്രൊമോഷൻ എന്നു ചോദിച്ച് വഴക്ക് പറഞ്ഞു,’ എന്നായിരുന്നു ദുൽഖർ നൽകിയ മറുപടി.

ചില സിനിമകൾക്ക് മോശം റിവ്യൂ ലഭിക്കുമ്പോള്‍ വാപ്പച്ചിയോട് അതേക്കുറിച്ച് സംസാരിക്കാറുണ്ട്. ഞാനും വായിച്ചു എന്നാവും അദ്ദേഹത്തിന്‍റെ ആദ്യ പ്രതികരണം.
എണ്‍പതുകളില്‍ എന്നെ വിമര്‍ശിച്ചവര്‍ ഇപ്പോള്‍ ഇവിടെയില്ല. അവരുടെ സ്ഥാനത്ത് ഇപ്പോള്‍ പുതിയ ആളുകള്‍ ആണ്. അതില്‍ വിഷമിക്കണ്ട,അദ്ദേഹം പറഞ്ഞിട്ടുള്ളത്.മമ്മൂട്ടിയോടൊപ്പം സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്നും അതിനായി കാത്തിരിക്കുകയാണെന്നും ദുൽഖർ പറഞ്ഞു.

തുടക്കകാലത്ത് ഒരു സിനിമ ബാക്ക്‌ഗ്രൗണ്ടും ഒന്നുമില്ലാതെ വരുമ്പോൾ റഫ് ആയിട്ട് നിന്നാലെ അളുകൾ നമ്മളെ സീരിയസായി എടുക്കുകയുള്ളു. നിനക്ക് പിന്നെ ആ ലക്ഷ്വറിയുണ്ട്. നല്ല കുട്ടിയായി നിന്നോളു കുഴപ്പമില്ല, എനിക്ക് അങ്ങനെ പറ്റില്ലല്ലോ എന്ന് കരിയറിൽ മമ്മൂട്ടി  ചെലുത്തിയ സ്വാധീനത്തെ കുറിച്ച് ദുൽഖർ പറഞ്ഞു.

കിംഗ് ഓഫ് കൊത്തയാണ് ദുൽഖറിന്റെ റിലീസ് കാത്തിരിക്കുന്ന ചിത്രം. സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്ത ചിത്രത്തിൽ ഗോകുൽ സുരേഷും ഐശ്വര്യ ലക്ഷ്മിയും പ്രധാന വേഷത്തിൽ എത്തുന്നു.