“മൈകേരളസ്റ്റോറി” ഒരേ മതിൽ പങ്കിടുന്നു പാളയം മസ്‌ജിദും ഗണപതികോവിലും.റസൂല്‍ പൂക്കുട്ടി

തിരുവനന്തപുരം∙: ‘കേരള സ്റ്റാറി’ സിനിമ ഉയര്‍ത്തിയ വിവാദത്തിൽ നിരവധി പ്രമുഖർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ‘മൈകേരളസ്റ്റോറി’ എന്ന ഹാഷ്ടാഗിനൊപ്പം ‘തിരുവനന്തപുരത്തെ പാളയം മസ്‌ജിദും ഗണപതികോവിലും ഒരേ മതിൽ പങ്കിടുന്നത് അറിയാമോ’ എന്ന ചോദ്യം ട്വീറ്റ് ചെയ്തുകൊണ്ടാണ് ഓസ്കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി പ്രതികരിച്ചത്.

കലയെക്കുറിച്ച് പഠിക്കുമ്പോഴും ഗവേഷണം നടത്തുമ്പോഴും പരിശീലിപ്പിക്കുമ്പോഴും കൂടുതൽ ഉത്തരവാദിത്വം ഉള്ളവരായിരിക്കണം കലാകാരന്മാർ. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് വഴി ഭാവി തലമുറക്ക് ഉണ്ടാക്കുന്ന പ്രശ്നങ്ങൾ പ്രവചിക്കാൻ സാധിക്കില്ല. റസൂൽ പൂക്കുട്ടി അഭിപ്രായപ്പെട്ടു.

റിലീസിന് മുന്‍പേ തന്നെ വിവാദം സൃഷ്ടിച്ച ബോളിവുഡ് ചിത്രമാണ് ദി കേരള സ്റ്റോറി. ഈ ചിത്രം സൃഷ്ടിക്കുന്ന പ്രതിച്ഛായയല്ല യഥാര്‍ഥത്തില്‍ കേരളത്തിനുള്ളത്.കേരളത്തിൽ നിന്നും മതപരിവർത്തനം നടത്തി യുവതികളെ തീവ്രവാദ പ്രവർത്തനത്തിനായി സിറിയയിലേക്ക് അയക്കുന്നു എന്ന തെറ്റായ സംഘപരിവാര്‍ ഗൂഢാലോചനയുടെ ഭാഗമാണ് ഈ സിനിമ എന്ന് ചര്‍ച്ചകളിൽ പങ്കെടുത്ത പല പ്രമുഖരും അഭിപ്രായപ്പെടുകയുണ്ടായി.

രാജ്യത്തിന് മാതൃകയായി സാഹോദര്യത്തിന്റെയും ഒരുമയുടെയും ഈറ്റില്ലമാണ് കേരളം എന്ന് ഈ ചിത്രവുമായി ബന്ധപ്പെട്ട് നിരവധി പ്രമുഖർ ശക്തമായ പ്രതിരോധിച്ചിരുന്നു. സിനിമയുടെ പ്രദർശനം തടയണമെന്ന ആവശ്യം തള്ളിയ കേരള ഹൈക്കോടതിചിത്രം പ്രദർശിപ്പിക്കുന്നതുകൊണ്ട് ഒന്നും സംഭവിക്കില്ലെന്നും സാങ്കൽപിക ചിത്രമാണത്, ചരിത്രസിനിമയല്ലെന്നും പറഞ്ഞിരുന്നു.

ദി കേരള സ്റ്റോറി സിനിമയുടെ പ്രദർശനം തമിഴ്‌നാട്ടിൽ നിർത്തി. കേരളത്തിൽ മാളുകളിലും തീയറ്ററുകളിലും പ്രദർശനം അവസാനിപ്പിച്ചു. സിനിമ കാണാൻ ആളില്ലാത്തതിനെ തുടർന്നുണ്ടായ സാമ്പത്തിക നഷ്ടവും ക്രമ സമാധാനയിലയും കാരണമാണ് പ്രദർശനം അവസാനിപ്പിക്കാൻ തീരുമാനമെടുത്തതെന്ന് തിയറ്റർ ഉടമകൾ വ്യക്തമാക്കി.