ന്യൂഡൽഹി : കര്‍ണാടക മുഖ്യമന്ത്രി പഥത്തിൽ ആരാകുമെന്ന് ഇന്നു തന്നെ ഹൈക്കമാന്‍ഡ് തീരുമാനമെടുക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്.കര്‍ണാടകയില്‍ പാര്‍ട്ടി നിയോഗിച്ച നിരീക്ഷക സംഘം എംഎല്‍എമാരുടെ അഭിപ്രായങ്ങളടങ്ങിയ റിപ്പോര്‍ട്ട് തിങ്കളാഴ്ച രാത്രിയോടെ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് സമര്‍പ്പിച്ചു.
മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് യുപിഎ ചെയര്‍പേഴ്‌സണ്‍ സോണിയ ഗാന്ധി, മുന്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവരുമായി ഖാര്‍ഗെ കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രി കസേരയ്ക്കായി മുന്‍പന്തിയിലുള്ള മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യ തിങ്കളാഴ്ച തന്നെ ഡല്‍ഹിയിലെത്തിയിരുന്നു. പിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ ഡല്‍ഹിയിലേക്ക് തിരിച്ചു.
തിങ്കാളാഴ്ച ഡല്‍ഹി യാത്ര റദ്ദാക്കിയ ഡി കെ ശിവകുമാര്‍ പനിയും വയറിന് സുഖമില്ലാത്തതുമാണ് കാരണമായി പറഞ്ഞത്. സിദ്ധരാമയ്യയേയും ഡി കെ ശിവകുമാറിനേയും കാര്യങ്ങള്‍ വിശദീകരിച്ച ശേഷമാകും അന്തിമ തീരുമാനം എടുക്കുക. വ്യാഴാഴ്ച നടത്താൻ തീരുമാനിച്ചിട്ടുള്ള സത്യപ്രതിജ്ഞ നേതാക്കള്‍ രമ്യതയില്‍ എത്താതിരുന്നാല്‍ നീട്ടിവെയ്ക്കും.പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്കൊപ്പം രാഹുല്‍ഗാന്ധി ഇന്ന് സിദ്ധരാമയ്യയെയും ഡി കെ ശിവകുമാറിനെയും കണ്ടേക്കുമെന്നാണ് സൂചന