സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ഷോറൂമുകളിൽ പരിശോധന, പോലീസ് സഹായം തേടി ഗതാഗത കമ്മീഷണർ ശ്രീജിത്ത്

തിരുവനന്തപുരം: വിൽക്കുന്ന സ്കൂട്ടറുകളിൽ കൃത്രിമം കാട്ടുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ഇലക്ട്രിക് വാഹങ്ങളുടെ ഷോ റൂമിൽ ഗതാഗത കമ്മീഷണർ ശ്രീജിത്തിന്റെ നേതൃത്വത്തിൽ വ്യാപക പരിശോധന നടക്കുന്നു. 250 വാട്ട് ഇലക്ട്രിക് സ്കൂട്ടറുകൾ 1000 വാട്ടിന് അടുത്ത് പവർ കൂട്ടി വിൽപ്പന നടത്തുന്നുവെന്ന് മോട്ടോർ വാഹന വകുപ്പിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വ്യാപകമായി പരിശോധന നടത്തുന്നത്.

ലൈസൻസ് വേണ്ടാത്ത 250 വാട്ട് ബാറ്ററിയുള്ള സ്കൂട്ടറുകളുടെ പരമാവധി വേഗത 25 കിലോമീറ്ററാണ്. ഇത്തരം വാഹനങ്ങൾ കൊച്ചി നഗരത്തിൽ 48 കിലോമീറ്റർ വരെ വേഗതയിൽ ഓടുന്നതായി ശ്രദ്ധയിൽ പെട്ടതോടെയാണ് അന്വേഷണം ആരംഭിച്ചത്. 250 വാട്ട് ബാറ്ററിയുള്ള ഇലക്ട്രിക് സ്കൂട്ടറുകൾക്ക് രജിസ്ട്രേഷനോ ഇത് ഓടിക്കാൻ ലൈസൻസോ ആവശ്യമില്ല.

ഇത്തരം വാഹനങ്ങൾ അപകടമുണ്ടാക്കിയാൽ കേസെടുക്കാൻ പൊലീസിന് കഴിയില്ല. അത്രയും വലിയ ഇളവുകളുള്ള വാഹനത്തിലാണ് കൃത്രിമം നടന്നതായി കണ്ടെത്തിയിരിക്കുന്നത്. എറണാകുളം ജില്ലയിൽ മാത്രം 11 ഷോ റോമുകളിൽ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്ന വാഹനങ്ങളിൽ കൃത്രിമം കണ്ടെത്തി. ഏത് ഘട്ടത്തിൽ ആണ് വാഹനങ്ങളിൽ കൃത്രിമം വരുത്തിയതെന്ന് കണ്ടെത്താൻ പോലീസിന്റെ സഹായം വേണമെന്ന് ട്രാൻസ്‌പോർട് കമ്മിഷണർ ശ്രീജിത്ത് പറഞ്ഞു.