മലപ്പുറം : പരാതിക്കാരിയായ വീട്ടമ്മ താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ചുകയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ എടവണ്ണ പന്നിപ്പാറ സ്വദേശി മുഹമ്മദ് അഷ്റഫിനെ പരാതി വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് (30) ജഡ്ജി എസ്. രശ്മി വെറുതെവിട്ടു.
എടവണ്ണ പൊലീസ് രജിസ്റ്റര്‍ ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ച കേസിൽ 14 സാക്ഷികളെയും 17 രേഖകളും പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കി. വീടുപണിയുമായി ബന്ധപ്പെട്ട് അഷ്റഫിന് വീട്ടമ്മ പണം നൽകാത്തതിനെ തുടർന്ന് വീട്ടമ്മയും മുഹമ്മദ് അഷ്റഫും തമ്മിൽ നേരത്തെ മറ്റൊരു കേസ് ഉണ്ടായിരുന്നു. മഞ്ചേരി സി.ജെ.എം കോടതിയിലുള്ള കേസിന്റെ വിശദാംശങ്ങൾ പ്രതിഭാഗം അഭിഭാഷകർ കോടതിയിൽ ഹാജരാക്കി.
വിസ്താരത്തിനിടെ പരാതി വ്യാജമാണെന്ന് വീട്ടമ്മ തന്നെ കോടതിയിൽ സമ്മതിക്കുകയായിരുന്നു. 2022ല്‍ ഭര്‍ത്താവുമായി പിണങ്ങിയ വീട്ടമ്മ ഭര്‍ത്താവിനെതിരെ മലപ്പുറം കുടുംബ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. ഈ പരാതിയിലും ഭര്‍ത്താവ് തന്നെ ബലാത്സംഗം ചെയ്തു എന്ന് വ്യാജ കേസ് ചമച്ചിരുന്നു ഈ പരാതിയുടെ കോപ്പി മുഹമ്മദ് അഷ്റഫിന്റെ അഭിഭാഷകരായ അഡ്വ. പി. സാദിഖലി അരീക്കോട്, അഡ്വ. സാദിഖലി തങ്ങള്‍ എന്നിവര്‍ കോടതിയില്‍ ഹാജരാക്കി.