കെ-ഫോൺ എല്ലാവർക്കും ഹൈസ്പീഡ് ഇന്റർനെറ്റ്,വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിക്കും

തിരുവനന്തപുരം: എല്ലാവർക്കും ഇന്‍റർനെറ്റ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കെ-ഫോൺ പദ്ധതി ഇന്ന് നിയമസഭയിലെ ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും.കെ-ഫോൺ പദ്ധതി കേരളത്തിന്റെ വിവര സാങ്കേതിക വിദ്യാരംഗത്ത് വലിയ കുതിച്ചുച്ചാട്ടം സൃഷ്ടിക്കുമെന്നും എല്ലാവർക്കും ഹൈസ്പീഡ് ഇന്റർനെറ്റ് എന്ന വലിയ സ്വപ്നം യാഥാർത്ഥ്യമാക്കാൻ കെ-ഫോണിലൂടെ കഴിയുമെന്നും മുഖ്യമന്ത്രി പിണറായി ഫേസ്ബുക്കിലൂ‌ടെ വ്യക്തമാക്കി.

ആദ്യ ഘട്ടത്തിൽ 30,000 സർക്കാർ സ്ഥാപനങ്ങളിലും ഒരു നിയമസഭാ മണ്ഡലത്തിൽ 100 വീടുകൾ എന്ന കണക്കിൽ 14,000 വീടുകളിലും കെ-ഫോൺ ഇന്‍റർനെറ്റ് എത്തും.സംസ്ഥാനത്ത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 20 ലക്ഷത്തോളം കുടുംബങ്ങൾക്കു സൗജന്യമായും മറ്റുള്ളവർക്കു മിതമായ നിരക്കിലും ഇന്‍റർനെറ്റ് സേവനം ലഭ്യമാക്കുകയാണ് കെ-ഫോണിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. കേരളത്തിന്റെ വിവര സാങ്കേതിക വിദ്യാരംഗത്ത് വലിയ കുതിച്ചുച്ചാട്ടം സൃഷ്ടിക്കുന്ന കെ-ഫോൺ പദ്ധതി സമഗ്രമായ സാമൂഹികപുരോഗതിക്ക് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിനുള്ള കേരളത്തിന്റെ ജനകീയ ബദൽ കൂടിയാണ്.

കേരളത്തിലെ 140 മണ്ഡലങ്ങളിലെ 14,000 കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് ലഭ്യമാക്കും. വിഷുക്കൈനീട്ടമായി 7,080 കുടുംബങ്ങൾക്ക് കണക്ഷൻ നൽകിക്കഴിഞ്ഞു. ഇതുവഴി ഇന്റർനെറ്റ് സൗകര്യങ്ങളുള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അസമത്വമായ ഡിജിറ്റൽ ഡിവൈഡ് ലഘൂകരിക്കാനാകും.26,542 ഓഫീസുകളിൽ കണക്ഷൻ നൽകുകയും 17,155 ഓഫീസുകളിൽ കെ-ഫോൺ കണക്ഷൻ സജീവമായി ഉപയോഗിക്കുകയും ചെയ്യുന്നു. 30,438 സർക്കാർ ഓഫീസുകൾക്ക് കെ-ഫോൺ വഴി ഇന്റർനെറ്റ് കണക്ഷൻ നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

കുറഞ്ഞ വിലയ്ക്ക് ഹൈസ്പീഡ് ഇന്റർനെറ്റ് ലഭ്യമാക്കുന്നതോടെ സ്വന്തമായി ഇന്റർനെറ്റ് ഉള്ള സംസ്ഥാനമായി കേരളം മാറും. കെ-ഫോൺ യാഥാർത്ഥ്യമാകുന്നതോടെ എല്ലാവർക്കും ഇന്റർനെറ്റ് എന്ന വലിയ ലക്ഷ്യം സാക്ഷാത്‌കരിക്കും ഇന്റർനെറ്റ് പൗരാവകാശമായി പ്രഖ്യാപിച്ച ഏക സംസ്ഥാനമാണ് കേരളം.ഭരണ നിർവഹണത്തിന്റെ വേഗത്തിനും ജനങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ പരമാവധി വേഗത്തിൽ ഉറപ്പാക്കുന്നതിനും കെ-ഫോൺ നൽകുന്ന മികച്ച ഇന്റർനെറ്റ് കണക്റ്റിവിറ്റി വലിയ പിന്തുണ നൽകും.