ഗസ്റ്റ് ലെക്ച്ചറർ ജോലി നേടാൻ മഹാരാജാസ് കോളജിന്റെ വ്യാജ സിർട്ടിഫിക്കറ്റ് ചമച്ച പൂർവ വിദ്യാർത്ഥിനിയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി

കൊച്ചി: ഗസ്റ്റ് ലക്ചററാകാൻ എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് ചമച്ചതിൽ എസ്എഫ്ഐ മുൻ നേതാവും കോളേജിലെ പൂർവ വിദ്യാര്‍ത്ഥിനിയുമായ വിദ്യ കെയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി.ഏഴ് വർഷം വരെ തടവ് കിട്ടാവുന്ന 471, 465, വകുപ്പുകൾ പ്രകാരമാണ് വിദ്യയ്ക്ക് എതിരെ പോലീസ് കേസെടുത്തത്.

മഹാരാജാസ് കോളേജിലെ മലയാളം വിഭാഗത്തില്‍ 2018-19, 2020-21 കാലയളവിൽ രണ്ടുവര്‍ഷം ഗസ്റ്റ് ലക്ചററായിരുന്നെന്ന എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റുകളാണ് കോളേജിന്റെ സീലും വൈസ് പ്രിന്‍സിപ്പലിന്റെ ഒപ്പുമുൾപ്പെടെ വിദ്യ വ്യാജമായി ഉണ്ടാക്കിയത്. അട്ടപ്പാടി ഗവ. കോളേജിൽ ഗസ്റ്റ് ലക്ചറർ അഭിമുഖത്തിന് എത്തിയപ്പോൾ സർട്ടിഫിക്കറ്റിൽ സംശയം തോന്നി അവിടത്തെ അധ്യാപകർ മഹാരാജാസ് കോളേജ് അധികൃതരെ സമീപിച്ചതോടെയാണ് രേഖകൾ വ്യാജമാണെന്ന് വ്യക്തമായത്.

കഴിഞ്ഞ പത്തുവർഷമായി മഹാരാജാസ് കോളജിൽ ​ഗസ്റ്റ് ലക്ചറർ നിയമനം നടന്നിട്ടില്ല.എറണാകുളത്തെ മറ്റൊരു കോളേജിൽ ​ഗസ്റ്റ് ലക്ചറർ അഭിമുഖത്തിന് ഇവർ വന്നെങ്കിലും, പാനലിൽ മഹാരാജാസിലെ അധ്യാപിക ഉണ്ടായിരുന്നതിനാൽ വ്യാജരേഖ കാണിക്കാതെ മടങ്ങുകയായിരുന്നു.മഹാരാജാസ് കോളേജ് അധികൃതരുടെ പരാതിയിൽ വഞ്ചിക്കണം എന്ന ഉദ്ദേശത്തോടെ വ്യാജ രേഖ ചമച്ചുവെന്നാണ് എഫ്ഐആറിൽ പറയുന്നത്.

കാസർഗോഡ് സ്വദേശിനിയായ വിദ്യ ഒരു വർഷം മുൻപ്‌ പാലക്കാട്ടെ മറ്റൊരു സർക്കാർ കോളേജിലും പിന്നീട് കാസർഗോഡ് ജില്ലയിലെ ഒരു സർക്കാർ കോളേജിലും ഗസ്റ്റ് ലക്ചററായി ജോലി ചെയ്തിരുന്നു.2018 ൽ മഹാരാജാസിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ വിദ്യാർത്ഥിനി കാലടി സർവകലാശാലയിൽ എംഫിൽ ചെയ്തിരുന്നു.