തീസ്ത ഉടന്‍ കീഴടങ്ങണമെന്ന ഗുജറാത്ത് ഹൈക്കോടതി,ജാമ്യം അനുവദിച്ച് സുപ്രീംകോടതി

ന്യൂഡൽഹി : തീസ്ത ഉടന്‍ കീഴടങ്ങണമെന്ന ഗുജറാത്ത് ഹൈക്കോടതിയുടെ നിര്‍ദേശം സുപ്രീംകോടതി സ്റ്റേ ചെയ്തു.2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ തെളിവുകള്‍ ചമച്ചെന്ന എഫ്‌ഐആറില്‍ ആക്ടിവിസ്റ്റ് തീസ്ത സെതല്‍വാദിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു.ഏഴ് ദിവസത്തേക്കാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

സുപ്രീംകോടതി ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, എഎസ് ബോപണ്ണ, ദിപാന്‍കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് തീസ്ത സെതൽവാദിന് ജാമ്യം അനുവദിച്ചത്. .തീസ്തയ്ക്ക് ആദ്യം സ്ത്രീയെന്ന പരിഗണന നല്‍കുന്നുവെന്ന് കോടതി പറഞ്ഞു. കാരണം വ്യക്തമാക്കാതെയാണ് കീഴടങ്ങാൻ ഗുജറാത്ത് കോടതി ആവശ്യപ്പെട്ടതെന്ന് തീസ്തയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

ഗൂഢലക്ഷ്യത്തോടെയാണ് തീസ്ത സെതല്‍വാദിനെതിരെ ഹര്‍ജി സമര്‍പ്പിച്ചതെന്നും നിയമസംവിധാനത്തെ ദുരുപയോഗം ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും സുപ്രീംകോടതി മുൻപ് നിരീക്ഷിച്ചിരുന്നു.2002ലെ ഗുജറാത്ത് കലാപത്തില്‍ വലിയ ഗൂഢാലോചന നടന്നുവെന്നാരോപിച്ച് സാക്കിയ എഹ്‌സാന്‍ ജാഫ്രി സമര്‍പ്പിച്ച ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് 2022ല്‍ തീസ്ത സെതല്‍വാദിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. തീസ്ത തെളിവുകള്‍ കെട്ടിച്ചമച്ചെന്നായിരുന്നു ആരോപണം.