ഒരു ഉറപ്പുമില്ലാത്ത സഖ്യമാണ് പ്രതിപക്ഷ പാർട്ടികളുടേതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഭോപ്പാൽ: യാതൊരു ഉറപ്പുമില്ലാത്ത സഖ്യമാണ് പ്രതിപക്ഷ പാർട്ടികളുടേതെന്ന് പ്രതിപക്ഷ പാർട്ടികളുടെ ഐക്യത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി.സ്വന്തമായി ഒരു ഗ്യാരണ്ടിയും ഇല്ലാത്തവരാണ് ജനങ്ങളുടെ മുന്നിലേക്ക് പുതിയ പദ്ധതികളുമായി വരുന്നതെന്ന് ശനിയാഴ്ച മധ്യപ്രദേശിൽ ആരോഗ്യ സംരക്ഷണ പരിപാടിയുടെ ഉദ്ഘാടനം ചെയ്ത് കൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു.

പ്രതിപക്ഷ പാർട്ടികൾ എല്ലാവരും ഒന്നിച്ചെന്നാണ് അവർ പറയുന്നത്. എന്നാൽ, ഇവർ പരസ്പരം പോരടിച്ചിരുന്നവരാണ്.സമൂഹമാധ്യമങ്ങളിലെല്ലാ ഇവരുടെ പഴയ പ്രസ്താവനകൾ ലഭ്യമാണ്. പ്രതിപക്ഷ ഐക്യത്തിന് യാതൊരു ഉറപ്പുമില്ല.ഇത്തരം പാർട്ടികൾക്ക് കുടുംബ താൽപര്യം മുൻനിർത്തിക്കൊണ്ട് മാത്രമേ പ്രവർത്തിക്കാൻ സാധിക്കൂ.കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ നൽകുന്ന വ്യാജ വാഗ്ദാനങ്ങൾക്ക് എതിരെ ജാഗ്രത പാലിക്കണമെന്നും ഈ വർ‍ഷം നടക്കാനിരിക്കുന്ന മധ്യപ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി മോദി പറഞ്ഞു.

കോൺഗ്രസ് പോലുള്ള പാർട്ടികൾ നൽകുന്ന ഉറപ്പ് ദുരുദ്ദേശപരവും പാവപ്പെട്ടവർക്ക് എതിരുമാണെന്നും സംസ്ഥാന തെരഞ്ഞെടുപ്പിന് നാല് മാസം മാത്രം ശേഷിക്കെ, കോൺഗ്രസും മറ്റ് കുടുംബ കേന്ദ്രീകൃത രാഷ്ട്രീയ പാർട്ടികളും ചേർന്ന് വിജയിക്കുന്നതിന് ജനങ്ങൾക്ക് വ്യാജമായ ഉറപ്പ് നൽകുന്നുവെന്നും  പ്രധാനമന്ത്രി കുറ്റപ്പെടുത്തി.സിക്കിൾ സെൽ അനീമിയ നിർമ്മാർജ്ജന ദൗത്യം 2047ന് എന്ന പദ്ധതിയുടെ ഉദ്ഘാടനം മധ്യപ്രദേശിലെ ഷാഡോൾ ജില്ലയിൽ സമാരംഭിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

പ്രതിപക്ഷ പാർട്ടികളുടെ സൗജന്യ വെള്ളവും വൈദ്യുതി വാഗ്ദാനങ്ങളും വെറും വ്യാജമെന്നായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം.എന്നാൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണകക്ഷിയായ ബിജെപി ഹിന്ദു തീർത്ഥാടനങ്ങൾക്കായി സ്ത്രീകൾക്ക് പ്രതിമാസം 1,000 രൂപയും കർഷകർക്ക് പ്രതിമാസം 2,000 രൂപയും വാഗ്‌ദാന പ്രഖ്യാപനങ്ങൾ നടത്തിയിരുന്നവെങ്കിലും അതൊന്നും പാലിക്കാതെയാണ് ഇപ്പോൾ പ്രതിപക്ഷങ്ങളെ വിമർശിക്കുന്നതെന്ന് കോൺഗ്രസ് തിരിച്ചടിച്ചു.