തിരുവനന്തപുരം: വലിയതുറയില്‍ ഗുണ്ടയെ പിടികൂടാനെത്തിയ രണ്ട് പൊലീസുകാര്‍ക്ക് കുത്തേറ്റു. വലിയതുറ സ്റ്റേഷനിലെ എസ് ഐമാരായ അജേഷ്, ഇന്‍സമാം എന്നിവര്‍ക്കാണ് കുത്തേറ്റത്. ഹോട്ടല്‍ ഉടമയെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ കൊച്ചുവേളി മാധവപുരം സ്വദേശി ജാംഗോ കുമാര്‍ എന്ന അനില്‍കുമാറിനെ (40) പിടികൂടാന്‍ എത്തിയപ്പോഴാണ് പ്രതി പൊലീസുകാരെ കുത്തി പരിക്കേൽപ്പിച്ചത്.
പേട്ട, വലിയതുറ സ്റ്റേഷനുകളിലായി നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് അനില്‍കുമാർ.ഗുണ്ടാ ആക്രമണക്കേസില്‍ അനില്‍കുമാര്‍ ജയിലിലായിരുന്നു.ഏതാനും ദിവസം മുമ്പ് പുറത്തിറങ്ങിയ അനില്‍കുമാര്‍ ഇന്നലെ വേളിക്ക് സമീപം ഹോട്ടല്‍ നടത്തുന്ന നസീറിനെ (52) ഇടതുകൈയില്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു.ഹോട്ടലിനുസമീപത്തു മുന്‍പ് അനില്‍കുമാര്‍ നടത്തിയ അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ വലിയതുറ പൊലീസിന് നല്‍കിയെന്നാരോപിച്ചാണ് ഹോട്ടലില്‍ കയറി നസീറിനെ മര്‍ദിക്കുകയും കുത്തുകയും ചെയ്തത്.
വിവരമറിഞ്ഞ് എത്തിയ പൊലീസ് സംഘത്തെ കണ്ട അനില്‍കുമാർ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിന്തുടര്‍ന്ന് പിടിക്കാന്‍ ശ്രമിച്ച പൊലീസിനുനേരേ കത്തിവീശി ആക്രമിക്കുകയായിരുന്നു.ബലപ്രയോഗത്തിലൂടെ പൊലീസ് സംഘം ഇയാളെ കീഴ്പ്പെടുത്തുന്നതിനിടയിൽ കത്തിയെടുത്ത് എസ്ഐമാരായ അജേഷിന്റെ കൈത്തണ്ടയിലും ഇന്‍സമാമിന്റെ നെഞ്ചിലും കുത്തുകയായിരുന്നു.അജേഷിന്റെ കൈത്തണ്ടയ്ക്ക് കടിക്കുകയും ചെയ്തു.
കുത്തേറ്റ ഹോട്ടലുടമ നസീര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.