അക്കാദമിക പണ്ഡിതന്മാർ അലങ്കരിക്കേണ്ട പദവിയാണ് വൈസ് ചാൻസിലർ

കൊൽക്കത്ത: മലയാളിയായ മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ എം വഹാബ് പശ്ചിമ ബംഗാളിൽ വൈസ് ചാൻസലർ. 1780ൽ സ്ഥാപിതമായ ഏഷ്യയിലെ ഏറ്റവും പഴക്കമേറിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് ആലിയ. 243 വർഷം പഴക്കമുള്ള ഈ വിദ്യാഭ്യാസ സ്ഥാപനത്തെ 16 വർഷം മുൻപാണ് സർവകലാശാലയായി ഉയർത്തിയത്.

ചാൻസലർ എന്നനിലയിലുള്ള ഗവർണറുടെ അധികാരമുപയോഗിച്ചാണ് നിയമനം.വി സി പദവിയിലേക്ക് അക്കാദമിക പശ്ചാത്തലമില്ലാത്തവരെ നിയമിക്കുന്നതിൽ അക്കാദമി വൃത്തങ്ങളിൽ കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്.രബീന്ദ്രഭാരതി സർവകലാശാലാ വിസിയായി കർണാടക ഹൈക്കോടതി റിട്ട. ചീഫ് ജസ്റ്റിസ് ശുഭ്രകമൽ മുഖർജിയെ ഗവർണർ നിയമിച്ചതും വിമർശനത്തിനിടയാക്കിയിരുന്നു.

ദീർഘകാലത്തെ അക്കാദമി പശ്ചാത്തലമുള്ള ഒരാള്‍ക്കാണ് വി സി സ്ഥാനം നൽകേണ്ടത്.ഇത് അംഗീകരിക്കാനാകില്ല.മുൻ പൊലീസ് ഓഫീസറെ സർവകലാശാലയിൽ വൈസ് ചാൻസലറാക്കിയതിന്റെ യുക്തി മനസ്സിലാവുന്നില്ലെന്ന് സിപിഎം നേതാവും കൊൽക്കത്ത മുൻ മേയറുമായ ബികാഷ് രഞ്ജൻ ഭട്ടാചാര്യ പ്രതികരിച്ചു.വൈസ് ചാൻസലർ പദവി വെറും ഭരണത്തലവൻ ആക്കരുതെന്നും അക്കാദമിക പണ്ഡിതരാണ് ആ സ്ഥാനത്തുവരേണ്ടതെന്നും കോൺഗ്രസ് നേതാവ് പ്രദീപ് ഭട്ടാചാര്യ പറഞ്ഞു

കരുനാഗപ്പള്ളി സ്വദേശിയായ വഹാബ് ഇപ്പോൾ കൊല്ലത്താണ് താമസം.എം വഹാബ് അടുത്തയാഴ്ച ചുമതലയേൽക്കുമെന്ന് ആലിയ സർവകലാശാല രജിസ്ട്രാർ സയ്യിദ് നൂറുസ്സലാം അറിയിച്ചു.സംസ്ഥാന സർക്കാരിനെ വിശ്വാസത്തിലെടുക്കാതെയുള്ള നിയമനങ്ങളിൽ ഭരണകക്ഷിയായ തൃണമൂല്‍ കോൺഗ്രസിനും ശക്തമായ പ്രതിഷേധമുണ്ട്.