സത്യം വിജയിക്കും,എന്തു സംഭവിച്ചാലും എന്റെ കർത്തവ്യം തുടരും. രാഹുൽ ഗാന്ധി

സുപ്രീംകോടതിയിൽ നിന്ന് അനുകൂല വിധിയുണ്ടായതിനു പിന്നാലെ രാഹുൽ ഗാന്ധിയുടെ ആദ്യ പ്രതികരണം ഉണ്ടായി.‘എന്ത് സംഭവിച്ചാലും, എന്റെ കർത്തവ്യം അതേപടി തുടരും. ഇന്ത്യ എന്ന ആശയം സംരക്ഷിക്കും’. ഫെയ്സ്ബുക്കിൽ രണ്ട് വരിയിൽ ഒതുക്കിയ കുറിപ്പിൽ രാഹുൽ ഗാന്ധി നിലപാട് വ്യക്തമാക്കി.

ഡൽഹിയിൽ എഐസിസി ആസ്ഥാനത്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗേയ്ക്കൊപ്പം വാർത്താ സമ്മേളനം നടത്തിയ രാഹുൽ ഗാന്ധി ” നിങ്ങൾ നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. സത്യം വിജയിക്കും, ഏത് സാഹചര്യത്തിലും രാജ്യത്തോടുള്ള കടമ തുടർന്നും നിർവഹിക്കും. മുന്നോട്ടുള്ള വഴികൾ സുവ്യക്തമെന്നും”  മാധ്യമങ്ങളോട് പറഞ്ഞു.

മോദി’ പരാമർശത്തിന്റെ പേരിലുള്ള അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരനാണെന്ന് സൂറത്ത് കോടതി വിധിച്ചതോടെ എംപി സ്ഥാനം നഷ്ടമായിരുന്നു. സൂറത്ത് കോടി വിധിക്കെതിരെ രാഹുൽ നൽകിയ ഹർജിയിൽ സുപ്രീംകോടതിയുടെ അനുകൂല വിധിയോടെ രാഹുലിന്റെ അയോഗ്യത നീങ്ങി എംപി സ്ഥാനം തിരികെ ലഭിക്കും.ശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ജില്ലാ കോടതിയേയും ഗുജറാത്ത് ഹൈക്കോടതിയേയും സമീപിച്ചെങ്കിലും ഹർജി തള്ളി. തുടർന്നാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്.

എം പി സ്ഥാനത്തിൽ സ്പീക്കർക്ക് തീരുമാനം എടുക്കാമെന്നും അയോഗ്യത ബാധകമല്ലാത്തിനാൽ തെരഞ്ഞെടുപ്പുകളെ നേരിടാമെന്നും ജസ്റ്റിസുമാരായ നരസിംഹ, ആർ എസ് ഗവായ് എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.