മയക്കുമരുന്ന് കച്ചവടത്തിന്റെ പ്രധാന കണ്ണി ആയുർവേദ തെറാപ്പിസ്റ്റ് എംഡിഎംഎയുമായി കോട്ടയത്ത് അറസ്റ്റിലായി

കോട്ടയം: കോട്ടയത്ത് എംഡിഎംഎയും കഞ്ചാവുമായി ആയുർവേദ തെറാപിസ്റ്റായ പെരുവന്താനം തെക്കേ മല സ്വദേശി ഫിലിപ്പ് മൈക്കിൾ (24) നെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് സ്പഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് 2.2 ഗ്രാം എംഡിഎംഎയും 50 ഗ്രാം കഞ്ചാവുമായി ഇയാൾ പിടിയിലാകുന്നത്.

കഴിഞ്ഞ രണ്ട് മാസമായി ഇയാളുടെ ഫോൺ ഉൾപ്പെടെ എക്സൈസ് നിരീക്ഷിച്ച് വരികയായിരുന്നു. ബാം​ഗ്ലൂരിൽ നിന്ന് മാരക മയക്കു മരുന്നുകളുമായി സ്വകാര്യ ആഡംബര കാറിൽ എത്തി പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ വിൽപന നടത്തുകയായിരുന്നു . ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെടുന്ന യുവതികളുമായി ബന്ധം സ്ഥാപിച്ച് അവരെയും മയക്കുമരുന്ന് വിൽപനയ്ക്കായി ഉപയോ​ഗിച്ചിരുന്നു.

കർണ്ണാടക, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിൽ മയക്കുമരുന്ന് വിൽപന നടത്തുന്നതിൽ പ്രധാന കണ്ണിയായ ഫിലിപ്പ് മൈക്കിൾ കോട്ടയത്തുള്ള ഒരു യുവതിയുമായി ഇൻസ്റ്റഗ്രാമിൽ ചാറ്റിംഗ് നടത്തിയതിനെ കേന്ദ്രീകരിച്ച് എക്സൈസ് അന്വേഷണം നടത്തിയ അന്വേഷണത്തിൽ മയക്കുമരുന്നിന്റെ വൻ ശേഖരവുമായി ബാംഗ്ലൂരിൽ നിന്ന് കേരളത്തിലേക്ക് പുറപ്പെട്ടു എന്ന് സൂചന കിട്ടി.കോട്ടയത്ത് വരുമ്പോൾ യുവതിയെ നേരിട്ട് കാണാമെന്ന് ഇയാൾ ഇൻസ്റ്റഗ്രാമിൽ അയച്ച സന്ദേശം എക്സൈസിന് ലഭിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ കോട്ടയത്തെ വിവിധ സ്ഥലങ്ങളിൽ എക്സൈസ് നിരീക്ഷണം ശക്തമാക്കുകയായിരുന്നു.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ആയുർവേദ തെറാപ്പിസ്റ്റായി ജോലി നോക്കിയിരുന്ന ഇയാളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും ബാങ്ക് ഇടപാട് കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നതായും സംഭവത്തിൽ കൂടുതൽ പ്രതികളെ അറസ്റ്റ് ചെയ്യുമെന്നും എക്സൈസ് അറിയിച്ചു.മയക്കുമരുന്ന് കടത്തുന്നതിന് ഉപയോ​ഗിച്ച കർണാടക രജിസ്ട്രേഷനിലുള്ള മാരുതി എർട്ടി​ഗ കാറും എക്സൈസ് കസ്റ്റഡിയിലെടുത്തു