എസ്‌ഐയുടെ വീട്ടിൽ ചുമട്ടു തൊഴിലാളി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

മയ്യിൽ: മയ്യിൽ പോലീസ് സ്റ്റേഷനിലെ ഗ്രേഡ്‌ എസ്‌ഐ കൊയിലേരിയൻ ദിനേശന്റെ വീടിന്റെ വർക്ക് ഏരിയയിൽ കൊളച്ചേരിപ്പറമ്പ് ലക്ഷംവീട് കോളനിക്ക് സമീപത്തെ കൊമ്പൻ സജീവനെ മർദനമേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി കാലിന് മർദനമേറ്റ് ചോരയൊലിച്ചനിലയിലായിരുന്നു സജീവന്റെ മൃതദേഹം. .ചുമട്ടു തൊഴിലാളിയായിരുന്നു കൊല്ലപ്പെട്ട അമ്പത്തഞ്ചുകാരനായ സജീവൻ.

കമിഴ്ന്നു കിടക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് ദിനേശനെ മയ്യിൽ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബുധനാഴ്ച രാത്രി ഏഴുമണിയോടെ നാട്ടുകാരാണ് മയ്യിൽ പോലീസ് സ്റ്റേഷനിൽ അറിയിച്ചത്.ചുമട്ടു തൊഴിലാളിയായ സജീവൻ എസ്ഐയുടെ വീട്ടിൽ സ്ഥിരമായി മദ്യപിക്കാനെത്താറുണ്ടെന്ന് നാട്ടുകാർ പോലീസിനോട് പറഞ്ഞു.

മദ്യപിച്ചശേഷം നടന്ന വാക്കേറ്റത്തെ തുടർന്ന് വിറകിൻ കൊള്ളി കൊണ്ടുള്ള അടിയേറ്റ് സജീവൻ മരിച്ചുവെന്നാനാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ഒരാളല്ല ഒന്നിലധികം പേർ ഉൾപ്പെട്ടിട്ടുണ്ടാകാമെന്നാണ് പോലീസ് പറയുന്നത്.മൃതദേഹം ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്‌മോർട്ടത്തിനായി കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അങ്കണവാടി വർക്കർ ഗീതയാണ് ഭാര്യ. ശ്രേയ, ശ്വേത രണ്ടു മക്കളുണ്ട് സജീവന്.