ന്യൂഡൽഹി: സത്യജിത്ത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷനാക്കി നടൻ സുരേഷ് ഗോപിയെ നിയമിച്ച് കേന്ദ്ര സർക്കാർ ഉത്തരവിറക്കി. ഇൻസ്റ്റിറ്റ്യൂട്ട് ഗവേണിംഗ് കൗൺസില്‍ ചെയർമാന്‍റെ ചുമതലയും സുരേഷ് ഗോപി വഹിക്കും. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
താങ്കളുടെ അനുഭവസമ്പത്തും സിനിമാ മികവും ഇന്‍സ്റ്റിറ്റ്യൂട്ടിനെ കൂടുതല്‍ സമ്പന്നമാക്കുമെന്ന് സുരേഷ് ഗോപിയുടെ പുതിയ ചുമതല പ്രഖ്യാപിച്ച ശേഷം അനുരാഗ് ഠാക്കൂര്‍ താരത്തെ എക്‌സിലൂടെ അറിയിച്ചു. മികച്ച കാലയളവ് ആശംസിക്കുന്നതായും മന്ത്രി തൻറെ ട്വീറ്റിൽ സൂചിപ്പിച്ചു.
1995-ൽ കൊൽക്കത്തയിലാണ് പ്രശസ്ത സംവിധായകാൻ സത്യജിത്റായ് യുടെ പേരിൽ ഫിലിം ഇൻസ്റ്റ്യിറ്റ്യൂട്ട് ആരംഭിച്ചത്. കേന്ദ്ര വാർത്ത വിതരണ മന്ത്രാലയത്തിന് കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്. ഗവേണിംഗ് കൗൺസിൽ, സ്റ്റാൻഡിംഗ് ഫിനാൻസ് കമ്മിറ്റി, അക്കാദമിക് കൗൺസിൽ എന്നിവയുള്ള ഒരു സ്വയംഭരണ സ്ഥാപനമാണിത്.
പ്രമുഖ നടനും സംവിധായകനുമായ ആര്‍. മാധവനെ പൂനെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പ്രസിഡന്‍റ്, ഗവേണിങ് കൗണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചിരുന്നു.