മരുമകളെ ഭീഷണിപ്പെടുത്തി ബലാത്സംഗം, 70കാരന് 15 വര്‍ഷം കഠിനതടവ്

തൃശൂര്‍: വീട്ടില്‍ ആളില്ലാത്ത സമയത്ത് മരുമകളെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയും പല തവണ അപമര്യാദയായി പെരുമാറുകയും ചെയ്ത കേസില്‍ ഭര്‍തൃപിതാവിന് 15 വര്‍ഷം കഠിനതടവും 3.60 ലക്ഷം രൂപ പിഴയും വിധിച്ചു.ചാലക്കുടി അതിവേഗ പ്രത്യേക കോടതി സ്‌പെഷല്‍ ജഡ്ജി ഡോണി തോമസ് വര്‍ഗീസാണ് മാള സ്വദേശിയായ 70കാരനു ശിക്ഷ വിധിച്ചത്.2019ലാണ് കേസിനാസ്പദമായ സംഭവം.

വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രതി മരുമകളെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയും പല തവണ അപമര്യാദയായി പെരുമാറുകയുമായിരുന്നു.    പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷവും 9 മാസവും അധികതടവ് അനുഭവിക്കാനും പിഴത്തുക അതിജീവിതക്ക് നല്‍കാനും കോടതി നിര്‍ദേശിച്ചു.സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി എം ബൈജു, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജിന്‍ ശശി എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ടി ബാബുരാജ് ഹാജരായി.

അതിജീവിതയുടെ പുനരധിവാസത്തിന് മതിയായ തുക നല്‍കാന്‍ ജില്ല ലീഗല്‍ സര്‍വിസ് അതോറിറ്റിയെ കോടതി ചുമതലപ്പെടുത്തി.