തൃശൂരിൽ സുരേഷ് ഗോപിയെ നേരിടാൻ കോൺഗ്രസിൽ നിന്ന് ബൽറാമോ?

തിരുവനന്തപുരം:  സ്ഥാനാർഥി നിർണയം ഉൾപ്പെടെയുള്ള ഔദ്യോഗിക ചർച്ചകളിലേക്ക് യുഡിഎഫ് കടന്നിട്ടില്ല. എവിടെ ആരൊക്കെ മത്സരിക്കണമെന്ന കാര്യത്തിൽ ചർച്ചകളുണ്ടാകും. ഈ ചർച്ചകളിലേക്ക് വൈകാതെ പാർട്ടി കടക്കണമെന്നാണ് ആഗ്രഹമെന്ന് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് വി ടി ബൽറാം.

വ്യക്തിപരമായി പാർലമെൻ്ററി രാഷ്ട്രീയത്തിൻ്റെ ഭാഗമല്ല. എത്രയും പെട്ടെന്ന് മത്സരിക്കണമെന്ന ആഗ്രഹവുമില്ല. സംഘടന രംഗത്ത് സജീവമായി തുടരുകയാണെന്നും റിപ്പോർട്ടർ ടിവി പ്രസ്കോൺഫറസിൽ ലോക് സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്ന് മത്സരിക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി ബൽറാം പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃത്താലയിൽ പരാജയപ്പെട്ട വി ടി ബൽറാമിനെ തൃശൂരിൽ നിന്ന് ലോക്സഭയിലെത്തിക്കാനുള്ള നീക്കം കോൺഗ്രസിൽ ശക്തമാണെന്നാണ് റിപ്പോർട്ട്. . സിറ്റിങ് എംപിയായ ടി എൻ പ്രതാപൻ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കില്ല. അങ്ങനെയെങ്കിൽ പ്രതാപന് പകരമായിട്ടാകും ബൽറാമിനെ പരിഗണിക്കുക.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 19 സീറ്റിൽ യുഡിഎഫ് മത്സരിക്കുകയും 19 സീറ്റിൽ വിജയം സ്വന്തമാക്കുകയും ചെയ്തു. ഇതിൽ ഒരാൾ പിന്നീട് എൽഡിഎഫിലേക്ക് ചുവടുമാറി. പതിനഞ്ചും കോൺഗ്രസിൻ്റെ എംപിമാരാണ്.നിലവിലെ എംപിമാർ തന്നെ വരുന്ന തെരഞ്ഞെടുപ്പിലും മത്സരിക്കുകയാണെങ്കിൽ എന്തെല്ലാം മുന്നൊരുക്കങ്ങളാണ് നടത്തേണ്ടത് . ഇക്കാര്യങ്ങൾ തീരുമാനിച്ച് മുന്നോട്ട് പോകും.

ബിജെപി എ ക്ലാസ് മണ്ഡലമായി കണക്കാക്കുന്ന സീറ്റാണ് തൃശൂർ.ഇത്തവണയും സുരേഷ് ഗോപി തന്നെയായിരിക്കും ബിജെപി സ്ഥനാർഥി. തൃശൂർ കേന്ദ്രീകരിച്ചു പ്രവർത്തനങ്ങൾ തുടരാൻ കേന്ദ്രം സുരേഷ് ഗോപിക്ക് നിർദേശം നൽകിയിട്ടുണ്ട്