പാർട്ടിയുടെ നിർദേശപ്രകാരം ലോക് സഭയിലേക്ക് മത്സരിക്കും,കേരളമാണ് തന്‍റെ കർമഭൂമി.ശശി തരൂർ എംപി

തിരുവനന്തപുരം: പാർട്ടിയുടെ നിർദേശപ്രകാരം തന്‍റെ മുന്നിലുള്ളത് ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുക എന്നതാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ശശി തരൂർ എം പി.കോൺഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേത്ത് മത്സരിച്ചിരുന്ന ശശി തരൂർ വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന ചർച്ചകൾ നടക്കുന്നതിനിടെയാണ് പാർട്ടിയുടെ നിർദേശപ്രകാരം ലോക് സഭയിലേക്ക് മത്സരിക്കുമെന്ന് വ്യക്തമാക്കിയത്.

വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിലും തിരുവനന്തപുരം മണ്ഡലത്തിൽനിന്ന് കോൺഗ്രസിനായി തരൂർ തന്നെയാകും ജനവിധി തേടുക.2009 മുതൽ തിരുവനന്തപുരം മണ്ഡലത്തിൽനിന്നുള്ള ലോക്സഭ അംഗമാണ് ശശി തരൂർ. സിപിഐയിൽനിന്നാണ് തരൂർ 2009ൽ മണ്ഡലം പിടിച്ചെടുത്തത്.പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളിൽ സീറ്റ് നിലനിർത്തി.2019ലെ തെരഞ്ഞെടുപ്പിൽ ഒരു ലക്ഷത്തിനടുത്തായിരുന്നു ഭൂരിപക്ഷം.

ബിജെപി എ പ്ലസ് മണ്ഡലമായി കണക്കാക്കുന്ന സീറ്റുകളിലൊന്നാണ് തിരുവനന്തപുരം.ഇത്തവണ തരൂരിനെതിരെ കേന്ദ്ര മന്ത്രിമാരായ രാജീവ് ചന്ദ്രശേഖറിനെയോ നിർമല സീതാരാമനെയോ ബിജെപി മത്സരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

കേരളമാണ് തന്‍റെ കർമഭൂമി. ശേഷകാലം ഇവിടെയാണ് ചെലവഴിക്കുക. രാഷ്ട്രീയമല്ലാതെ മറ്റൊരു മേഖല മുന്നിലില്ല. നിയമസഭ തെരഞ്ഞെടുപ്പിന് രണ്ട് വർഷം ബാക്കിയുള്ളതിനാൽ ആ സമയത്തെ കേരളത്തിന്‍റെ ആവശ്യങ്ങളും സാഹചര്യങ്ങളും അനുസരിച്ച് മത്സരിക്കുന്നത് തീരുമാനിക്കാമെന്നും നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറാണെന്നും ശശി തരൂർ പറഞ്ഞു.ചെറുപ്പക്കാർ കൂടുതലുള്ള രാജ്യത്ത് അവർക്കായി ഭരണം നടത്തുന്നതും തീരുമാനങ്ങളെടുക്കുന്നതും പ്രായമേറിയവരാണെന്ന സാഹചര്യം മാറണമെന്നും കുറച്ചുവർഷങ്ങൾക്ക് ശേഷം രാഷ്ട്രീയത്തിൽ പുതുതലമുറയ്ക്കായി താൻ വഴി മാറിക്കൊടുക്കുമെന്നും തരൂർ പറഞ്ഞു.