ആരോ​ഗ്യമന്ത്രിയുടെ ഓഫീസിനെതിരെ നടന്ന ആരോപണത്തിന് ആയുസുണ്ടായില്ല,മുഖ്യമന്ത്രി

കണ്ണൂര്‍: ആരോഗ്യ മന്ത്രിയുടെ ഓഫീസിനെതിരെ ​ഗൂഢാലോചന നടന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പേഴ്സണല്‍ സ്റ്റാഫിനെതിരായ നിയമന കോഴ ആരോപണങ്ങൾക്ക് ആയുസുണ്ടായില്ല. ഇത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് തെളിഞ്ഞു. ​ഗൂഢാലോചനയുടെ സൂത്രധാരനെ കയ്യോടെ പിടികൂടി. ഗൂഢാലോചനയിൽ വ്യക്തികളും മാധ്യമ സ്ഥാപനങ്ങളും ഉണ്ട്. ഇത്തരം കെട്ടിച്ചമക്കലുകൾ ഇനിയും ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് സ്വർണ്ണക്കടത്ത് കേസുണ്ടായി. ശക്തമായ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തന്നെ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. കേന്ദ്ര ഏജൻസികൾ വട്ടമിട്ട് പറന്നു. സർക്കാർ പ്രതികൂട്ടിലാകുന്ന അവസ്ഥ വന്നു. അധികാരം കിട്ടുമെന്ന് യുഡിഎഫ് മനക്കോട്ട കെട്ടി. എന്നിട്ടും സർക്കാരിന്‍റെ വിശ്വാസ്യത തകർക്കാനായില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

സർക്കാരിന്‍റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാൻ ബൂത്ത് അടിസ്ഥാനത്തിലുള്ള കുടുംബയോഗങ്ങൾക്ക് കണ്ണൂരിൽ തുടക്കമായി.യോഗങ്ങളിൽ മണ്ഡലത്തിലെ ജനപ്രതിനിധികളും എൽഡിഎഫ് നേതാക്കളും പങ്കെടുക്കും.