ഗവർണർ ഭരണഘടന ബാധ്യതക്കനുസരിച്ച് പ്രവർത്തിക്കണം.ഗവർണർക്കും കേന്ദ്ര സർക്കാരിനുമെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: ഗവർണർ ഭരണഘടന ബാധ്യതക്കനുസരിച്ച് പ്രവർത്തിക്കണമെന്നും ഗവർണർക്ക് വ്യക്തിപരമായ അജണ്ടകൾ ഉണ്ടാകാമെന്നും ഗവർണറുടെ നിലപാട് ദൗർഭാഗ്യകരമാണെന്നും കേന്ദ്ര സർക്കാരിനേയും ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരേയും വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

സര്‍ക്കാര്‍ സാമ്പത്തിക പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്‍റെ അതിതീവ്ര സാമ്പത്തിക കടന്നാക്രമണങ്ങളാണ് നേരിടേണ്ടിവരുന്നത്. ജിഎസ്ടി ഏര്‍പ്പെടുത്തിയതോടെ സംസ്ഥാനങ്ങള്‍ക്ക് നികുതി പിരിക്കുന്നതില്‍ വലിയ അധികാര നഷ്ടമാണുണ്ടായത്. നികുതി അവകാശം പെട്രോള്‍, ഡീസല്‍, മദ്യം എന്നിവയില്‍ മാത്രമായി ചുരുങ്ങി. ജിഎസ്ടി നിരക്കില്‍ തട്ടുകള്‍ നിശ്ചയിച്ചതും, റവന്യു നൂട്രല്‍ നിരക്ക് ഗണ്യമായി കുറച്ചതും കേരളത്തിന്‍റെ വരുമാനത്തിന് തിരിച്ചടിയായി. ഈ വര്‍ഷം കേന്ദ്രത്തില്‍നിന്ന് ലഭിക്കുന്ന തുകകളിലും വായ്പാനുപാതത്തിലും 57,400 കോടി രൂപയുടെ കുറവാണുണ്ടാകുന്നത്. അര്‍ഹതപ്പെട്ട വായ്പാനുമതിയില്‍ 19,000 കോടി രൂപ നിഷേധിച്ചു. റവന്യു കമ്മി ഗ്രാന്‍റില്‍ കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 8400 കോടി കുറഞ്ഞു. ജിഎസ്ടി നഷ്ടപരിഹാരമായി ലഭിച്ചിരുന്ന 12,000 കോടിയോളം ഇല്ലാതായന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ക്ഷേമ പദ്ധതികളിൽ നിന്നും പിന്മാറില്ല. തനത് വരുമാനമുയർത്തും. നികുതി പിരിവ് ഊർജിതമാക്കിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.ബിജെപി നേതാവ് ഒ രാജഗോപാലിന്റേയും കോൺഗ്രസിന്റെ മുതിർന്ന നേതാവ് മണിശങ്കർ അയ്യരുടേയും വരവ് എടുത്ത് പറഞ്ഞ മുഖ്യമന്ത്രി പ്രതീക്ഷിച്ചതിലും വലിയ ജനപങ്കാളിത്തമാണ് കേരളീയത്തിനുണ്ടായതെന്നും വ്യക്തമാക്കി.അടുത്ത കേരളീയത്തിനായി ചീഫ് സെക്രട്ടറി ചെയർമാനായി കമ്മിറ്റിക്ക് രൂപം നൽകിയിട്ടുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.

ആദിവാസികളെ പ്രദർശിപ്പിച്ചുവെന്ന പ്രചരണം തെറ്റെന്നും ഇത്തരം ആക്ഷേപങ്ങൾ‌ കേരളീയത്തിന്റെ ശോഭ കെടുത്താനുള്ള ശ്രമങ്ങൾ മാത്രമെന്നും അനുഷ്ഠാന കല അവതരിപ്പിക്കുകയാണ് ചെയ്തതെന്നും കേരളീയത്തിലെ ആദിമം പ്രദർശന വിവാദത്തിൽ മന്ത്രി രാധാകൃഷ്ണനെ തള്ളിയ മുഖ്യമന്ത്രി പറഞ്ഞു.പലസ്തീൻ ഐക്യദാർഢ്യ റാലിയ്ക്ക് ലീഗിനെ സിപിഎം ക്ഷണിച്ചതിൽ ഒരു വ്യാമോഹവും ഇല്ല. ആളെ കിട്ടുമോയെന്ന് നോക്കി നടക്കുന്ന ഗതികെട്ട പ്രസ്ഥാനമല്ല സിപിഎമെന്നും ലീഗ് ചെയ്തത് നല്ല കാര്യമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.