നിവേദനം നൽകി,ഒപ്പം ആരോഗ്യമന്ത്രിയെ കണ്ടു.നവകേരള സദസ്സിൽ തന്നെ ഒമ്പതുകാരന്‍റെ ഹൃദയ ശസ്ത്രക്രിയക്ക് നടപടിയായി

മലപ്പുറം: ഹൃദയശസ്ത്രക്രിയക്ക് സർക്കാർ സഹായിക്കണമെന്ന ആവശ്യവുമായി തിരൂരിലെ നവകേരള സദസ്സിലെത്തിയ ആസിഫയുടെ മകൻ മുഹമ്മദ്‌ അഷ്‌മിലിന്‍റെ ചികിത്സക്കായി മണിക്കൂറുകൾക്കുള്ളിൽ സൗകര്യമൊരുക്കിയതായി മന്ത്രി പി രാജീവ്.12 ലക്ഷം രൂപയോളം ചിലവുവരുന്ന രണ്ട്‌ ഹൃദയ ശസ്‌ത്രക്രിയകൾക്ക് ആരോഗ്യ മന്ത്രി വീണ ജോർജിന്‍റെ ഇടപെടലിലൂടെയാണ് വഴിയൊരുങ്ങിയതെന്ന് പി രാജീവ് പറഞ്ഞു.

നവകേരള സദസ്സിന്‍റെ കൗണ്ടറിൽ നിവേദനം നൽകിയതിനൊപ്പം ആരോഗ്യമന്ത്രിയെ നേരിൽക്കണ്ടും ആസിഫ പരാതി ഉന്നയിച്ചിരുന്നു. മന്ത്രി വീണ ജോർജ് അവിടെ നിന്നുതന്നെ ‘ഹൃദ്യം’ പദ്ധതിയുടെ കോ-ഓർഡിനേറ്ററുമായി സംസാരിക്കുകയും ഹൃദ്യം പദ്ധതിക്കൊപ്പം ആരോഗ്യകിരണം പദ്ധതിയിൽക്കൂടി ഉൾപ്പെടുത്തി ശസ്‌ത്രക്രിയകൾ നടത്താൻ നിർദേശിക്കുകയും ചെയ്തു.കേരളത്തിലെ രണ്ട് പ്രധാന ആശുപത്രികളിലൊന്നിൽ വച്ച് അഷ്മിലിന്‍റെ ഹൃദയശസ്ത്രക്രിയ നടക്കും. നമുക്കാ കുട്ടിയേയും സാധാരണ ജീവിതത്തിലേക്ക് കൈപിടിച്ചു നടത്താമെന്നും കടമ്പകളൊന്നുമില്ലാതെ കുട്ടിയുടെ ശസ്ത്രക്രിയ നടക്കുമെന്നും മന്ത്രി പറഞ്ഞു.

നവകേരള സദസ്സിന്‍റെ ഭാഗമായി മലപ്പുറം വുഡ്ബൈൻ ഹോട്ടലിൽ നടന്ന പ്രഭാത യോഗത്തിൽ താൻ അടക്കമുള്ള ഭിന്നശേഷി വിഭാഗം ആളുകൾ അനുഭവിക്കുന്ന ദുരിതങ്ങൾ അവതരിപ്പിക്കാനും പുതിയ ആശയങ്ങൾ അറിയിക്കാനുമായാണ് കൊണ്ടോട്ടി പുളിക്കൽ സ്വദേശി അമൽ ഇഖ്ബാൽ എന്ന 18കാരൻ. എത്തിയത് .ജന്മനാ സെറിബ്രൽ പാൾസി ബാധിച്ച്‌ പത്താം വയസ്സുവരെ എഴുതാനോ വായിക്കാനോ കഴിയാത്ത അവസ്ഥയിലായിരുന്ന അമൽ ഇഖ്ബാൽ നിശ്ചയദാർഢ്യം കൊണ്ട് ഒട്ടേറെ നേട്ടങ്ങൾ സ്വന്തമാക്കി.അക്കാദമിക് നേട്ടങ്ങൾക്ക് പുറമെ ആം റസ്ലിങിൽ ഒമ്പത് പ്രാവശ്യം നാഷണൽ ചാമ്പ്യനും ഒരുതവണ ലോക ചാമ്പ്യനുമായിട്ടുണ്ട്.

ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തിയ ഈ വർഷത്തെ സംസ്ഥാന ഭിന്നശേഷി പുരസ്‌കാരവും അമൽ ഇഖ്ബാൽ കരസ്ഥമാക്കി.ഭിന്നശേഷിക്കാർ ഉപയോഗിക്കുന്ന ഉപകരണങ്ങൾ ശാസ്ത്രീയമാക്കണമെന്നും സ്പെഷ്യൽ സ്‌കൂൾ ടീച്ചർമാരെ സ്‌കൂളുകളിൽ സ്ഥിരപ്പെടുത്തണമെന്നും ഭിന്നശേഷിക്കാർ വികസിപ്പിച്ചെടുത്ത ഉപകരണങ്ങൾ വിൽപ്പന നടത്താൻ സർക്കാറുമായി സഹകരിച്ച് സ്റ്റാർട്ടപ്പ് തുടങ്ങണമെന്നും അമൽ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ പരിശോധിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതിന്റെ സന്തോഷത്തിലാണ് അമൽ ഇഖ്ബാൽ.