“ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന” ഡിവൈഎഫ്ഐ മനുഷ്യച്ചങ്ങല പത്തുലക്ഷത്തിലേറെപ്പേർ കണ്ണികളായി

തിരുവനന്തപുരം: “ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന” എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ തീർത്ത പ്രതിഷേധ സമര മനുഷ്യച്ചങ്ങലയിൽ പത്തുലക്ഷത്തിലേറെപ്പേർ കണ്ണികളായി. കാസർകോട്‌ റെയിൽവേ സ്റ്റേഷന്‌ മുന്നിൽ നിന്നാരംഭിച്ച്‌ തിരുവനന്തപുരത്ത്‌ രാജ്‌ഭവൻ വരെ നീളുന്ന മനുഷ്യച്ചങ്ങലയിൽ പത്തുലക്ഷത്തിലേറെ ചെറുപ്പക്കാർക്കൊപ്പം തൊഴിലാളികളും കർഷകരും അധ്യാപകരും വിദ്യാർഥികളും ഉൾപ്പടെ സമൂഹത്തിലെ നാനാതുറകളിൽപ്പെട്ടവർ കണ്ണികളായി.

വൈകിട്ട്‌ നാലരയോടെ ട്രയൽ ചങ്ങല തീർത്ത ശേഷം അഞ്ച് മണിയോടെയാണ് മനുഷ്യചങ്ങല തീർത്ത്‌ പ്രതിജ്ഞയെടുത്തത്. മനുഷ്യച്ചങ്ങലയുടെ ഭാഗമായി പ്രധാനകേന്ദ്രങ്ങളിൽ പൊതുസമ്മേളനവും കലാപരിപാടികളും സംഘടിപ്പിച്ചു. രാജ്‌ഭവനു മുന്നിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും കാസർകോട്‌ റെയിൽവേ സ്‌റ്റേഷൻ പരിസരത്ത്‌ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റ്‌ പി കെ ശ്രീമതിയും പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്തു. അഖിലേന്ത്യാ പ്രസിഡന്റ്‌ എ എ റഹീം കാസർഗോഡ് ആദ്യ കണ്ണിയായപ്പോൾ ഡിവൈഎഫ്‌ഐയുടെ ആദ്യ പ്രസിഡന്റ്‌ ഇ പി ജയരാജൻ രാജ്‌ഭവനു മുന്നിൽ അവസാന കണ്ണിയായി.

സി പി എം നേതാക്കളായ എസ്‌ രാമചന്ദ്രൻപിള്ള, എം എ ബേബി, ഡിവൈഎഫ്‌ഐ അഖിലേന്ത്യാ ജനറൽ സെക്രട്ടി ഹിമഗ്‌നരാജ്‌ ഭട്ടാചാര്യ, സംസ്ഥാന സെക്രട്ടറി വി കെ സനോജ്, പ്രസിഡന്റ്‌ വി. വസീഫ് തുടങ്ങിയവർ പങ്കെടുത്തു. മുഖ്യമന്ത്രിയുടെ ഭാര്യ കമല, മകൾ വീണ, ചെറുമകൻ ഇഷാൻ എന്നിവരും രാജ്ഭവന് മുന്നിൽ  മനുഷ്യച്ചങ്ങലയുടെ ഭാഗമായി. റെയിൽവേ യാത്രാദുരിതം, കേന്ദ്രത്തിന്റെ നിയമന നിരോധനം, സംസ്ഥാനത്തിനെതിരെയുള്ള സാമ്പത്തിക ഉപരോധം എന്നിവയിൽ പ്രതിഷേധിച്ചാണ്‌ ഡിവൈഎഫ്ഐയുടെ മനുഷ്യചങ്ങല.