ഇത്രയും മോശം നയപ്രഖ്യാപനം കേരളത്തിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല,ഗവര്‍ണര്‍ നിയമസഭയെ അവഹേളിച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം പൂർണമായി വായിക്കാതെ ഒരു മിനിറ്റ് 17 സെക്കൻഡിൽ പ്രസംഗം അവസാനിപ്പിച്ച് നിയമ സഭ വിട്ട ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമസഭയെ അവഹേളിച്ചെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഇപ്പോള്‍ പിണങ്ങിയത് എന്തിന്‍റെ പേരിലാണെന്ന് അറിയില്ല. കേന്ദ്രത്തിനെതിരെ സമരം ചെയ്യും എന്നു പറഞ്ഞതു പോലുള്ള രാഷ്ട്രീയ നാടകമാണ് ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ നടക്കുന്നത്.

ഗവർണർ തന്റെ ഏഴാമത്തെ നയപ്രഖ്യാപന പ്രസംഗമാണ് ഇന്ന് വായിച്ചത്. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള രാഷ്ട്രീയ നാടകത്തിന്‍റെ പരിതാപകരമായ അന്ത്യമാണ് നിയമസഭയില്‍ കണ്ടത്. സര്‍ക്കാരിന്‍റെ സ്ഥിതി പ്രതിഫലിക്കുന്ന നയപ്രഖ്യാപന പ്രസംഗമാണ് ഗവര്‍ണര്‍ക്ക് നല്‍കിയത്. നയപ്രഖ്യാപനത്തില്‍ കേന്ദ്രത്തിനെതിരെ ഒരു വിമര്‍ശനവുമില്ല. കേന്ദ്രത്തിന് എതിരായി ഡല്‍ഹിയില്‍ സമരം ചെയ്യാന്‍ പോകുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി കേന്ദ്ര ഏജന്‍സികളെ ഭയന്ന് സമരം സമ്മേളനമാക്കി മാറ്റിയ ദയനീയ കാഴ്ചയാണ് കാണുന്നത്. ഒന്നിച്ചുള്ള സമരത്തിന് തയാറല്ലെന്ന് പ്രതിപക്ഷം അറിയിച്ചപ്പോള്‍ ഒറ്റയ്ക്ക് സമരം ചെയ്യുമെന്ന് എല്‍ഡിഎഫ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് സമരം പൊതുസമ്മേളനമാക്കി മാറ്റിയത്.

മുഖ്യമന്ത്രി ജീവിക്കുന്നത് കേന്ദ്ര ഏജന്‍സികളെ ഭയന്നാണ്. ധനകാര്യ സംബന്ധിയായ ചില കാര്യങ്ങള്‍ പറയുന്നതല്ലാതെ കേന്ദ്രത്തിനെതിരെ കാര്യമായ ഒരു വിമര്‍ശനവും നയപ്രഖ്യാപനത്തിലില്ല. തെരുവില്‍ പറയുന്നതൊക്കെ വെറുതെയാണെന്ന് വ്യക്തമായിരിക്കുകയാണ്. കഴിഞ്ഞ ബജറ്റില്‍ ലൈഫ് മിഷന് 717 കേടി രൂപ അനുവദിച്ചിട്ട് 18 കോടി മാത്രമാണ് ചെലവഴിച്ചത്. ലൈഫ് ഭവന പദ്ധതിയെ സര്‍ക്കാര്‍ പൂര്‍ണമായും തകര്‍ത്തു. സപ്ലൈകോയില്‍ 13 ഇന അവശ്യസാധനങ്ങള്‍ പോലും ഇല്ല. പണം നല്‍കാത്തതിനാല്‍ നാല് മാസമായി കരാറുകാര്‍ ടെന്‍ഡറില്‍ പങ്കെടുക്കുന്നില്ല. നാലായിരം കോടിയുടെ ബാധ്യതയാണ് സപ്ലൈകോയ്ക്കുള്ളത്.

പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് മരുന്നും ഭക്ഷണവും ഇല്ലാതെ ലക്ഷക്കണക്കിന് പേരാണ് കഷ്ടപ്പെടുന്നത്.വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ വിദേശങ്ങളിലേക്ക് പോകുമ്പോഴും ഇതിനെ ഉന്നതവിദ്യാഭ്യാസ മേഖല എങ്ങനെയാണ് നോക്കിക്കാണുന്നതെന്നും നയപരമായ എന്ത് മാറ്റമാണ് വരുത്താന്‍ പോകുന്നതെന്നതും സംബന്ധിച്ച് ഒരു പ്രഖ്യാപനവുമില്ല. ധനപ്രതിസന്ധിക്ക് പുറമെ കൃഷി, വിദ്യാഭ്യാസം, ആരോഗ്യം ഉള്‍പ്പെടെയുള്ള സുപ്രധാന മേഖലകളെ സംബന്ധിച്ച ഒന്നും നയപ്രഖ്യാപനത്തില്‍ ഇല്ല.

കേരളീയത്തെ കുറിച്ചും നവകേരള സദസിനെ കുറിച്ചും പറയുന്നുണ്ടെങ്കിലും സ്‌പോണ്‍സര്‍ഷിപ്പും ചെലവും സംബന്ധിച്ച ഒരു വിവരങ്ങളുമില്ല. ഇത്രയും മോശം നയപ്രഖ്യാപനം കേരളത്തിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല,ഗവര്‍ണര്‍ നിയമസഭയെ അവഹേളിക്കുകയാണ് ചെയ്തത്.നിയമസഭ മീഡിയ റൂമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് പറഞ്ഞു.