എല്ലാ പക്ഷവും വിട്ട് പി സി ജോര്‍ജ് ബിജെപിയിലേയ്ക്ക്

തിരുവനന്തപുരം: പി സി ജോര്‍ജ് ബിജെപിയിലേയ്ക്ക്.അവസാനവട്ട ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയ്ക്ക് തിരിച്ചു.ബിജെപിയുടെ കേന്ദ്ര നേതൃത്വവുമായി ഇന്ന് ചര്‍ച്ച നടക്കും.ജനപക്ഷം സെക്യുലര്‍ ബിജെപിയില്‍ ലയിക്കാനാണ് സാധ്യത.

കഴിഞ്ഞ കുറേ കാലങ്ങളായി പി സി ജോര്‍ജ് എന്‍ഡിഎ അനുകൂല നിലപാടുകളാണ് സ്വീകരിച്ചിരുന്നത്. പി സി ജോര്‍ജ് സംഘടനയില്‍ അംഗത്വം എടുക്കമെന്നാണ് ബിജെപിയുടെ നിലപാട്.മുന്നണി എന്ന നിലയില്‍ സഹകരിക്കണോ ജനപക്ഷം പിരിച്ചുവിട്ട് ബിജെപിയില്‍ ചേരണോ എന്ന കാര്യങ്ങളില്‍ അന്തിമ തീരുമാനം ആയിട്ടില്ലെന്ന് പി സി ജോര്‍ജ് പറഞ്ഞു.

ബിജെപിയില്‍ ചേരണമെന്നാണ് പാര്‍ട്ടി അണികളുടെ പൊതുവികാരമെന്നും അണികളുമായി ഇക്കാര്യം സംസാരിച്ചെന്നും പി സി ജോര്‍ജ് പറഞ്ഞു. ഘടക കക്ഷിയാകുന്നതിന് പകരം ബിജെപി അംഗത്വം സ്വീകരിച്ച് പാര്‍ട്ടിയുടെ ഭാഗമാകാനുള്ള തീരുമാനം ഔദ്യോഗികമായി എടുത്തു കഴിഞ്ഞെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ബിജെപിയില്‍ ചേരുകയെന്ന തീരുമാനം ശരിയോ എന്ന് പരിശോധിക്കാനായി നിയോഗിച്ച അഞ്ചംഗ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബിജെപി കേന്ദ്ര നേതൃത്വവുമായി പി സി ജോര്‍ജ് ബന്ധപ്പെട്ടത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

1980, 1982, 1996, 2016 എന്നീ വര്‍ഷങ്ങളില് പൂഞ്ഞാറില്‍ നിന്നുള്ള നിയമസഭാംഗമായ പി സി ജോര്‍ജ് 2017ലാണ് ജനപക്ഷം സെക്യുലര്‍ എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചത്.2021ല്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പി സി ജോര്‍ജ് ബിജെപിയുടെ സ്ഥാനാർത്ഥിയായി പത്തനംതിട്ടയില്‍ മത്സരിക്കാനാണ് സാധ്യത.