തിരുവനന്തപുരം: കേരള സമൂഹത്തിന്റെ ഏതു സാഹചര്യത്തിലും ചലനാത്മകമായി ഇടപെടുന്ന നിർണായക ഘടകമാണു യുവജനങ്ങളെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹ്യ പ്രതിബദ്ധതയുടെ കാര്യത്തിൽ കേരളത്തിലെ യുവതലമുറയിൽ ഒരു കുറവുമുണ്ടായിട്ടില്ല. ഒറ്റപ്പെട്ട ചില സംഭവങ്ങൾ ചൂണ്ടിക്കാട്ടി അതു സമൂഹത്തിന്റെയാകെ പ്രതിഫലനമായി വരുത്തി തീർക്കാൻ ശ്രമിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി സംസ്ഥാന യുവജന കമ്മിഷൻ ‘യുവജന ശാക്തീകരണം “സാധ്യതകളും വെല്ലുവിളികളും” എന്ന വിഷയത്തിൽ സംഘടിപ്പിച്ച ദ്വിദിന ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.
2018ലെ പ്രളയകാലത്തും തുടർന്നുണ്ടായ മഹാമാരിക്കാലത്തും കേരള സമൂഹത്തിന്റെ അതിജീവനത്തിനും മുന്നോട്ടുപോക്കിനും ഇവിടുത്തെ യുവജനങ്ങൾ വഹിച്ച പങ്ക് മഹത്തരമാണ്. പ്രളയകാലത്ത് ആരുടേയും നിർദേശത്തിനു കാത്തുനിൽക്കാതെയാണു രക്ഷാപ്രവർത്തനത്തിന് അവർ ഇറങ്ങിയത്. കൊവിഡ് മഹാമാരികാലത്തു ലോകത്തിനുമുന്നിൽ അപൂർവത സൃഷ്ടിക്കാൻ കേരളത്തിനു കഴിഞ്ഞതു നമ്മുടെ യുവതലമുറയുടെ ഇടപെടലുകൾകൊണ്ടാണ്. വിവിധ മേഖലകളിൽ പ്രയാസത്തിന്റെ ഘട്ടമുണ്ടായപ്പോഴെല്ലാം യുവതയുടെ സജീവ ഇടപെടലുണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നല്ലതോതിലുള്ള കൂട്ടായ്മ നിലനിന്നിരുന്ന സമൂഹമാണു കേരളത്തിന്റേത്. എന്നാൽ കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച്ചു ചില മാറ്റങ്ങൾ അക്കാര്യത്തിലും സംഭവിച്ചിട്ടുണ്ട്. കൂട്ടായ്മകൾക്കു കുറവുണ്ടായിട്ടുണ്ട്. കൂട്ടായ്മയുടെ ഭാഗമായിരുന്നവർ വീടുകളിലേക്ക് ഒതുങ്ങി. അവിടെനിന്ന് ഫോണും നമ്മളും എന്ന നിലയിലേക്കു ചുരുങ്ങുന്ന സ്ഥിതിയുമായിട്ടുണ്ടെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സമൂഹത്തിന്റെ ഹാപ്പിനസ് എന്നതു പ്രധാനമാണ്. എത്ര സമ്പത്തുണ്ടായാലും ഹാപ്പിനസ് ഉണ്ടാകണമെന്നില്ല. മികച്ച ജീവിത സൗകര്യങ്ങളും സാഹചര്യങ്ങളുമുണ്ടാകണം. അതിനുള്ള ശ്രമത്തിലാണു സർക്കാർ. ലൈഫ് പദ്ധതിയിലൂടെ വീടില്ലാത്തവർക്കു വീടു നൽകുന്നതും ആർദ്രം പദ്ധതിയിലൂടെ മികച്ച ആരോഗ്യ സംവിധാനം രൂപപ്പെടുത്തുന്നതും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ മെച്ചപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ സൃഷ്ടിക്കുന്നതുമെല്ലാം ഇതു ലക്ഷ്യംവച്ചാണെന്നും മുഖ്യമന്ത്രി പറഞ്ഞു.