ഇമ്രാൻ ഖാനെ വെടിവെച്ച സംഭവം: ആക്രമണത്തിന് പിന്നിൽ അവർ മൂന്ന് പേരെന്ന് ഇമ്രാന്റെ പാർട്ടി

ഇസ്ലാമാബാദ്: മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ വധിക്കാനുള്ള ശ്രമത്തെ തുടർന്ന് പ്രക്ഷുബ്ദമായി പാകിസ്ഥാൻ. പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് ഉൾപ്പെടെ ഭരണപക്ഷ നേതാക്കളും സൈന്യവും ആക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ചു.പാകിസ്ഥാൻ തെഹ്രികെ ഇൻസാഫിന്റെ സർക്കാർ വിരുദ്ധ പ്രതിഷേധ റാലിക്കിടെയാണ് ഇമ്രാൻ ഖാന് നേരെ വധശ്രമമുണ്ടായത്. പഞ്ചാബ് പ്രവിശ്യയിലെ വസീറാബാദിലെ അല്ലാവാല ചൗക്കിലെത്തിയപ്പോഴാണ് അക്രമി ഇമ്രാൻ സഞ്ചരിച്ച കണ്ടെയ്‌നർ ലോറിയിലേക്ക് വെടിയുതിർക്കുന്നത്. അതേസമയം കാലിൽ വെടിയേറ്റ് ചികിത്സയിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

ഇമ്രാൻഖാൻ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അതു കൊണ്ടാണ് വധിക്കാൻ ശ്രമിച്ചതെന്നുമാണ് അക്രമിയുടെ മൊഴി. വധശ്രമത്തിനു പിന്നാലെ കറാച്ചിയിലും ക്വാറ്റിയിലും ഉൾപ്പെടെ പാകിസ്ഥാനിലെമ്പാടും പ്രതിഷേധ പ്രകടനങ്ങൾ നടന്നു. ക്വാറ്റയിൽ എയർപോർട്ട് റോഡിലെ ഗതാഗതം സ്തംഭിപ്പിച്ചായിരുന്നു പ്രതിഷേധം. ഇമ്രാൻഖാനു നേരെ നടന്നത് ആസൂത്രിത ആക്രമണമാണെന്ന് പിടിഐ നേതാവ് ഫവാദ് ചൗധരി ആരോപിച്ചു. ഓട്ടമാറ്റിക് തോക്കാണ് ഉപയോഗിച്ചതെന്നും തലനാരിഴയ്ക്കാണ് ഇമ്രാൻ രക്ഷപ്പെട്ടതെന്നും ചൗധരി പറഞ്ഞു.

ആക്രമണത്തിന് പിന്നിൽ പേരുണ്ടെന്ന് ഇമ്രാൻ ഖാൻ സംശയിക്കുന്നതായി തെഹ്രികെ ഇൻസാഫ് പാർട്ടി നേതാക്കൾ പറഞ്ഞു. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ആഭ്യന്തര മന്ത്രി റാണാ സനാഉല്ല, മേജർ ജനറൽ ഫൈസൽ നസീർ എന്നിവരെയാണ് ഖാൻ സംശയിക്കുന്നതായി കണ്ടെത്തിയതെന്ന് സഹായി അസദ് ഉമർ പറഞ്ഞു. ഇവരെ നിലവിലെ സ്ഥാനങ്ങളിൽ നിന്ന് ഉടൻ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം ആരോപണത്തെ പിന്തുണയ്ക്കുന്ന തെളിവുകളൊന്നും അസദ് ഉമർ നൽകിയിട്ടില്ല.