കോൺഗ്രസിന് അപ്രിയനായ കർണാടക ഡിജിപി പ്രവീൺ സൂദിനെ കേന്ദ്രം സിബിഐ ഡയറക്ടറാക്കും

ന്യൂ ഡൽഹി: കർണാടക ഡിജിപി പ്രവീൺ സൂദിനെ കേന്ദ്രമന്ത്രിസഭ സിബിഐ ഡയറക്ടറായി നിയമിച്ചു. സിബിഐ ഡയറക്ടറായ സുബോധ് കുമാർ ജയ്‍സ്വാളിൻ്റെ കാലാവധി മെയ് 25 അവസാനിക്കും. കർണാടക ഡിജിപിയായ പ്രവീൺ സൂദ് സംസ്ഥാനത്തെ ബിജെപി സ‍ർക്കാരിനെ വഴിവിട്ടു സംരക്ഷിക്കുന്നുവെന്ന് പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാ‍ർ ആരോപിച്ചിരുന്നു.കർണാടകത്തിലെ കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുക്കുന്ന സൂദിനെതിരെ കേസെടുക്കണമെന്നും ശിവകു‍മാർ ആവശ്യപ്പെട്ടിരുന്നു.

പ്രധാനമന്ത്രി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ലോകസഭാ പ്രതിപക്ഷ നേതാവ് എന്നിവരടങ്ങിയ ഉന്നതതല കമ്മറ്റിയാണ് പ്രവീൺ സൂദ് ഉൾപ്പെടെ മൂന്നുപേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയത്. മധ്യപ്രദേശ് ഡിജിപി സുധിർ സക്സേന, താജ് ഹാസൻ എന്നിവരും പട്ടികയിൽ ഇടംപിടിച്ചിരുന്നു. ഇരുവരെയും പിന്തള്ളിയാണ് കേന്ദ്രമന്ത്രിസഭയുടെ സൂദിനെ നിയമിച്ചുകൊണ്ടുള്ള തീരുമാനം . 2025 മെയ് വരെയാണ് സൂദിൻ്റെ നിയമനം. കാലാവധി അഞ്ചുവർഷം വരെ നീട്ടാൻ സാധിക്കും.

1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് പ്രവീൺ സൂദ്. നിലവിൽ രണ്ടു വ‍ർഷത്തേക്കാണ് പ്രവീൺ സൂദിൻ്റെ നിയമനം.പ്രവീണ്‍ സൂദിന്റെ നിയമനത്തെ കോണ്‍ഗ്രസ് ശക്തമായി എതിര്‍ത്തിരുന്നു.