ചെന്നൈ: തമിഴ്നാട്ടിൽ ചരിത്രത്തിലാദ്യമായി സ്ത്രീകൾ ക്ഷേത്രപൂജാരിമാരാകുന്നു. ഏത് ജാതിയിൽപ്പെട്ടവർക്കും ക്ഷേത്രപൂജ നടത്താമെന്ന സർക്കാർ നയപ്രകാരം കൃഷ്ണവേണി, എസ് രമ്യ, എൻ രഞ്ജിത എന്നിവരാണ് ക്ഷേത്രപൂജാരിമാർക്കുള്ള പരിശീലനം പൂർത്തിയാക്കിയത്. ഒരു വർഷത്തോളം നീണ്ടുനിന്ന പ്രായോഗിക പരിശീലനം പൂർത്തിയാക്കിയ ഇവരെ സർക്കാരിനു കീഴിലുള്ള ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് വകുപ്പിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ സഹപൂജാരിമാരായിട്ടാകും നിയമിക്കുക.
ശ്രീരംഗത്തിലെ ശ്രീ രംഗനാഥർ ക്ഷേത്രത്തിലെ അർച്ചക പരിശീലന കേന്ദ്രത്തിലാണ് 94പേർ പരിശീലനം പൂർത്തിയാക്കിയത്. പൂജാ കർമ്മങ്ങൾ, പൂജകൾക്കുള്ള മന്ത്രങ്ങൾ, മറ്റ് മതപരമായ ആചാരങ്ങൾ എന്നിവയാണ് ഇവരെ പഠിപ്പിക്കുന്നത്.കോഴ്‌സ് പൂർത്തിയാക്കിയ മൂന്ന് യുവതികൾക്കും പുരുഷന്മാർക്കും തമിഴ്‌നാട് മന്ത്രി ശേഖർ ബാബു സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.2021ൽ ഡിഎംകെ സർക്കാർ അധികാരത്തിൽ വന്നപ്പോൾ എല്ലാ ജാതിയിൽപ്പെട്ടവർക്കും ക്ഷേത്രപൂജാരിമാരാകാമെന്നും താൽപ്പര്യമുള്ള സ്ത്രീകൾക്കും പരിശീലനം നൽകുമെന്നും സർക്കാർ അറിയിച്ചിരുന്നു.
പൈലറ്റുമാരും ബഹിരാകാശയാത്രികരും എന്ന നിലയിൽ സ്ത്രീകൾ നേട്ടങ്ങൾ കൈവരിച്ചെങ്കിലും സ്ത്രീ ദേവതകളുള്ള ക്ഷേത്രങ്ങളിൽ പോലും സ്ത്രീകളെ അശുദ്ധരായി കണക്കാക്കപ്പെട്ടിരുന്നു. ക്ഷേത്ര പൂജാരിമാരാകുന്നതിൽ നിന്ന് അവരെ മാറ്റി നിർത്തിയിരുന്നു. ഒടുവിൽ അതിന് മാറ്റമുണ്ടാകുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.ക്ഷേത്രങ്ങളിലെ പൂജാരിമാരായി സ്ത്രീകൾ നിയമിക്കപ്പെടുന്നത് ഭരണമികവിൻ്റെ ദ്രാവിഡ മാതൃകയുടെയും നേട്ടമാണെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞു.
പൂജകൾ ചെയ്യാനും ജനങ്ങളെ സേവിക്കാനും ആഗ്രഹമുണ്ട്, അതിനാലാണ് പൂജകൾ പഠിച്ചതെന്നും ക്ഷേത്രങ്ങളിൽ സ്ഥിരം പൂജാരിമാരായി പ്രവർത്തിക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്നും കൃഷ്ണവേണി പറഞ്ഞു.