പാർക്കിങ്ങിനെച്ചൊല്ലി തർക്കം; ഡൽഹിയിൽ യുവാവിനെ വീട്ടിൽ കയറി കുത്തിക്കൊന്നു.

തിരുവനന്തപുരം: ഡൽഹിയിൽ യുവാവിനെ വീട്ടിൽ കയറി കുത്തിക്കൊന്നു. ആറംഗ സംഘമാണ് യുവാവിനെ വീട്ടിൽക്കയറി കുത്തിക്കൊന്നത്. വാഹനം പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഭാര്യയുടെയും മകന്റെയും മുന്നിൽ വച്ചാണ് യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

തെക്ക് കിഴക്കൻ ഡൽഹിയിലെ സരിതാ വിഹാറിൽ വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് അക്രമസംഭവം ഉണ്ടായത്. അരവിന്ദ് മണ്ഡൽ (36) ആണ് കൊല്ലപ്പെട്ടത്. മകൻ ആകാശിനെ സ്കൂളിൽ നിന്ന് കൊണ്ടുവരുന്നതിനിടെ അരവിന്ദ് മണ്ഡലും മനോജ് ഹാൽദർ എന്നയാളും തമ്മിൽ തർക്കമുണ്ടായി. ബൈക്ക് പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ഇവർ തമ്മിൽ തർക്കമുണ്ടായത്.വൈകുന്നേരത്തോടെ പ്രശ്നം ഒത്തുതീർപ്പായി. അരവിന്ദ് മണ്ഡൽ വീട്ടിലേക്ക് മടങ്ങി. രാത്രി ഒമ്പതരയോടെ മൂന്ന് ബൈക്കുകളിലായെത്തിയ അക്രമിസംഘം വീടിനുള്ളിൽ അതിക്രമിച്ച് കയറി യുവാവിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിനിടെ അരവിന്ദിന്റെ ഭാര്യ രേഖയ്ക്കും പരിക്കേറ്റു.

ഗുരുതരമായി പരിക്കേറ്റ അരവിന്ദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പോലീസ് നാല് പ്രതികളെ അറസ്റ്റ് ചെയ്തു. രണ്ട് പേർ ഒളിവിലാണ്. ഇവരെ ഉടൻ പിടികൂടുമെന്നും പ്രതികളെല്ലാവരും സരിത വിഹാറിലെ പ്രിയങ്ക ക്യാമ്പിലെ താമസക്കാരാണെന്നും പൊലീസ് അറിയിച്ചു.