മുഖ്യമന്ത്രി സ്റ്റാലിന് കഞ്ചാവ് പൊതിക്കൊപ്പം പരാതി നൽകിയ ബിജെപി നേതാവ് അറസ്റ്റിൽ

മധുര : തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന് നല്‍കാനുള്ള പരാതിക്കൊപ്പം കഞ്ചാവ് പൊതിയുമായി എത്തിയ ബിജെപി സംസ്ഥാന എക്സിക്യൂട്ടിവ് കൗണ്‍സില്‍ അംഗം എസ്. ശങ്കര്‍ പാണ്ടിയെ മധുര വിമാനത്താവളത്തില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തു.കഞ്ചാവ് കൈവശം വെച്ചതിന് ബിജെപി നേതാവിനെതിരേ എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസെടുക്കും.

സംസ്ഥാനത്ത് മയക്കുമരുന്നിന്റെ വില്‍പ്പനയും ഉപയോഗവും ഉയര്‍ത്തുന്ന ഭീഷണി ചൂണ്ടിക്കാണിക്കുന്നതായിരുന്നു ശങ്കര്‍ പാണ്ടിയുടെ പരാതി. തമിഴ്നാട്ടില്‍ കഞ്ചാവ് സുലഭമായി ലഭിക്കുന്നതിന്റെയും ലഹരിമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതിന്റെയും പ്രധാന്യം ചൂണ്ടിക്കാണിക്കാനാണ് പരാതിക്കൊപ്പം കഞ്ചാവ് പൊതിയും കരുതിയിരുന്നതെന്നാണ് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കുടുംബത്തോടൊപ്പം കൊടൈക്കനാലിലേക്ക് പോകാനായാണ് മുഖ്യമന്ത്രി എംകെ. സ്റ്റാലിന്‍ തിങ്കളാഴ്ച മധുര വിമാനത്താവളത്തിലെത്തിയത്.വിമാനത്താവളത്തില്‍വെച്ച് ശങ്കര്‍ പാണ്ടിയുടെ നീക്കങ്ങളില്‍ സംശയം തോന്നിയ പോലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്നാണ് പരാതിക്കൊപ്പം കഞ്ചാവ് പൊതിയും കണ്ടെടുത്തത്.ശങ്കര്‍ പാണ്ടിയെ കൂടുതല്‍ ചോദ്യം ചെയ്യലിനായി ആവണിപുരം പോലീസ് സ്റ്റേഷനിലേക്ക് മാറ്റി