തൃശൂർ: സൈബർ ആക്രമണങ്ങള്‍ക്കിടയിൽ ജീവിതം പ്രതിസന്ധിയിലായ തിയേറ്റർ ഉടമ ഡോ. ഗിരിജയ്ക്ക് പിന്തുണയുമായി സ്ത്രീ കൂട്ടായ്മ എത്തി. ഗിരിജാ തിയേറ്റർ ഞായറാഴ്ച സ്ത്രീകളാൽ നിറഞ്ഞു. ഞായറാഴ്ച മൂന്നു മണിയുടെ ഷോ സ്ത്രീകൾ കൂട്ടമായി എത്തി ഹൗസ് ഫുളാക്കി.
ഗിരിജയുടെ അവസ്ഥ വാർത്തയിലൂടെ അറിഞ്ഞ ചേംബർ ഓഫ് കൊമേഴ്സ് വനിതാവിഭാഗമാണ് പ്രത്യേക ഷോ പ്രഖ്യാപിച്ച് പിന്തുണയുമായെത്തിയത്. ചേംബർ ഓഫ് കൊമേഴ്സ്, വൈ ഡബ്ള്യു സി എ, മഹിളാമോർച്ച എന്നീ സംഘടനകൾക്കൊപ്പം തൃശൂരിലെ സ്ത്രീക്കൂട്ടായ്മകളും ഗിരിജ തിയേറ്റർ നിൽക്കുന്ന പ്രദേശത്തെ റോസ് ഗാർഡൻ കോളനിയിലെ കുടുംബാംഗങ്ങളും ടിക്കറ്റെടുത്ത് സിനിമയ്ക്ക് കയറി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
സ്വന്തം തിയേറ്ററിൽ പ്രദർശിപ്പിക്കുന്ന സിനിമകളുടെ പ്രചാരണത്തിനും ബുക്കിങ്ങിനും വേണ്ടി ഡോ. ഗിരിജ സാമൂഹിക മാധ്യമങ്ങളിലിടുന്ന പോസ്റ്റുകളെല്ലാം അസഭ്യവർഷവും പൂട്ടിക്കലും നേരിട്ടതോടെയാണ് തിയേറ്ററിന്റെ പ്രവർത്തനം പ്രതിസന്ധിയിലായത്.
” ശാരീരിക അസ്വസ്ഥതകൾ കുറഞ്ഞതുപോലെ,മാസങ്ങൾക്കുശേഷം ഞാൻ സമാധാനമായി ഉറങ്ങി “കാണികൾക്ക് നടുവിൽ നിന്ന് ഗിരിജ പറഞ്ഞു.തന്റെ പരാതിയിൽ സൈബർ പൊലീസ് മൊഴിയെടുത്തിട്ടുണ്ട് . തനിക്ക് അശ്ലീല സന്ദേശങ്ങൾ അയയ്ക്കുന്നതിനും അക്കൗണ്ട് പൂട്ടിച്ചതിനും പിന്നിലാരാണെന്ന് കണ്ടെത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണുമെന്നും .ഡോ. ഗിരിജ പറഞ്ഞു.
സ്ത്രീയെന്ന നിലയിൽ സംരംഭകയുടെ വിഷമം അറിഞ്ഞപ്പോഴാണ് പിന്തുണയുമായി എത്തിയതെന്ന് ചേംബർ ഓഫ് കൊമേഴ്സ് ഭാരവാഹികളും പൊതുസമൂഹം അവർക്കൊപ്പമുണ്ടെന്ന് പ്രഖ്യാപിക്കുന്നതായി കാണികളായ സ്ത്രീകളും പറഞ്ഞു.ഷോ തുടങ്ങുന്നതിന് മുമ്പെത്തിയ താരം ഷറഫുദ്ദീൻ സിനിമയ്ക്കുശേഷം കാണികൾക്കൊപ്പം സമയം ചെലവിട്ടാണ് മടങ്ങിയത്.