ടി20 ലോകകപ്പിലെ ആദ്യ സെമി ഇന്ന്: ന്യൂസിലൻഡും പാകിസ്ഥാനും നേർക്കുനേർ

സിഡ്‌നി: ടി20 ലോകകപ്പിലെ ആദ്യ സെമി ഫൈനലിൽ ന്യൂസിലൻഡ് ഇന്ന് പാകിസ്ഥാനെ നേരിടും. സിഡ്നിയിൽ ഉച്ചയ്ക്ക് 1.30നാണ് മത്സരം. ആദ്യ കിരീടം തേടി എത്തിയ ന്യൂസിലൻഡ് ഗ്രൂപ്പ് ഒന്നിലെ ചാമ്പ്യന്മാരായാണ് അവസാന നാലിലെത്തിയത്. ലോകകപ്പുകളിൽ തുടർച്ചയായി അഞ്ചാമത്തെ സെമിഫൈനലിലാണ് ന്യൂസിലൻഡ് കളിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

ഇന്ത്യയുൾപ്പെടുന്ന രണ്ടാം ഗ്രൂപ്പിൽ നിന്ന് അവിശ്വസനീയമായി സെമിയിലേക്ക് മുന്നേറുകയായിരുന്നു പാകിസ്ഥാൻ. ഇന്ത്യയോട് തോറ്റ് തുടങ്ങിയ പാകിസ്ഥാനെ സിംബാബ്‍വെ അട്ടിമറിച്ചിട്ടും അവസാന മത്സരങ്ങളിൽ തുടരെ ജയിച്ച് ടീം സെമി ഉറപ്പിക്കുകയായിരുന്നു. ഇന്ന് ജയിക്കുന്ന ടീം ടി20 ലോകകപ്പിന്റെ ഫൈനലിൽ കടക്കും.

നാളെ നടക്കുന്ന രണ്ടാം സെമിയിൽ ഇന്ത്യ, ഇംഗ്ലണ്ടിനെ നേരിടും. ഉച്ചക്ക് 1.30ന് അഡ്‍ലെയ്‌ഡിലാണ് മത്സരം. പാകിസ്ഥാനെയും നെതർലൻഡിനെയും ബംഗ്ലാദേശിനെയും സിംബാബ്‍വെയെയും തോൽപ്പിച്ചാണ് ഇന്ത്യ ഗ്രൂപ്പ് 2 ചാമ്പ്യൻമാരായി സെമിയിലെത്തിയത്. സെമികളില്‍ ടീം ഇന്ത്യയും പാകിസ്ഥാനും വിജയിച്ചാല്‍ ഇന്ത്യ-പാക് സ്വപ്‌ന ഫൈനല്‍ വരും.

ന്യൂസിലന്‍ഡ്: ഫിന്‍ അലന്‍, ഡെവോണ്‍ കോണ്‍വെ, കെയ്ന്‍ വില്യംസണ്‍, ഗ്ലെന്‍ ഫിലിപ്‌സ്, ഡാരില്‍ മിച്ചല്‍, ജയിംസ് നീഷം, മിച്ചല്‍ സാന്‍റ്‌നര്‍, ടിം സൗത്തി, ഇഷ് സോധി, ലോക്കി ഫെര്‍ഗൂസണ്‍, ട്രന്‍റ് ബോള്‍ട്ട്.

പാകിസ്ഥാന്‍: ബാബര്‍ അസം, മുഹമ്മദ് റിസ്‌വാന്‍, മുഹമ്മദ് നവാസ്, മുഹമ്മദ് ഹാരിസ്, ഷാന്‍ മസൂദ്, ഇഫ്തിഖര്‍ അഹമ്മദ്, ഷദാബ് ഖാന്‍, മുഹമ്മദ് വസിം, നസീം ഷാ, ഹാരിസ് റൗഫ്, ഷഹീന്‍ അഫ്രീദി.