വെയ്ൽസിനെയും ഇറാനേയും വീഴ്ത്തി അമേരിക്കയും ഇംഗ്ലണ്ടും പ്രീ ക്വാർട്ടറിൽ

ദോഹ: ലോകകപ്പിൽ ബി ഗ്രൂപ്പിൽ നിന്ന് ഇംഗ്ലണ്ടും അമേരിക്കയും പ്രീ ക്വാർട്ടറിൽ കടന്നു. വെയ്ൽസിനെ മൂന്ന് ഗോളിന് തകർത്ത് ഇംഗ്ലണ്ടും ഏകപക്ഷീയമായ ഒരുഗോളിന് ഇറാനെതിരെ അമേരിക്കയും അടുത്ത റൗണ്ടിലേക്ക് കടന്നു.ഇറാന് അവസാനഘട്ടത്തില്‍ സമനില നേടിയാല്‍ പോലും പ്രീ ക്വാര്‍ട്ടറിലെത്താന്‍ കഴിയുമായിരുന്നു.

ഇംഗ്ലണ്ടിന്റെ മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് രണ്ട് തവണയും ഫില്‍ ഫോഡന്‍ ഒരു തവണയും വല കുലുക്കിയപ്പോള്‍ സ്‌കോര്‍ 3-0. ഗോളാഘോഷം അവസാനിക്കുന്നതിന് മുന്‍പ് 51ാം മിനിറ്റില്‍ ഫില്‍ ഫോഡന്റ് വക അനായാസ ഗോള്‍. രണ്ടാം ഗോളിന് വഴിയൊരുക്കിയത് നായകന്‍ ഹാരി കെയ്ന്‍. ഗ്രൂപ്പ് ബി ജേതാക്കളായി പ്രീ ക്വാര്‍ട്ടറിലെത്തുന്ന ഇംഗ്ലണ്ടിന് നേരിടാനുള്ളത് ആഫ്രിക്കന്‍ ചാംപ്യന്‍മാരും ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരുമായ സെനഗലിന്റെ പോരാട്ട വീര്യത്തെയാണ്.

ഇറാന്‍ പ്രതിരോധം മത്സരത്തിലുടനീളം അമേരിക്കയ്ക്ക് കടുത്ത വെല്ലുവിളിയാണുയര്‍ത്തിയത്. സൂപ്പര്‍താരം ക്രിസ്റ്റ്യന്‍ പുലിസിച്ചാണ് അമേരിക്കയ്ക്കായി ഗോള്‍ നേടിയത്. മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ അമേരിക്ക ആക്രമിച്ചാണ് കളിച്ചത്. ആദ്യ 20 മിനിറ്റിനുള്ളില്‍ നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഇറാന്‍ പ്രതിരോധത്തെ മറികടക്കാനായില്ല.മൂന്ന് മത്സരങ്ങളില്‍ നിന്ന് അഞ്ച് പോയന്റുമായി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായാണ് അമേരിക്ക പ്രീ ക്വാര്‍ട്ടറിലേക്ക് കടക്കുന്നത്.പ്രീ ക്വാര്‍ട്ടറില്‍ ഗ്രൂപ്പ് എ യിലെ ഒന്നാം സ്ഥാനക്കാരായ നെതര്‍ലന്‍ഡ്‌സാണ് എതിരാളികള്‍.

38-ാം മിനിറ്റില്‍ ഇറാന്‍ കോട്ട തകർത്ത സെര്‍ജിയോ ഡെസ്റ്റ് മികച്ചൊരു ഹെഡ്ഡറിലൂടെ പന്ത് പുലിസിച്ചിന് നല്‍കി. അനായാസം ക്രിസ്റ്റ്യന്‍ പുലിസിച്ച് പന്ത് വലയിലെത്തിച്ചു.64-ാം മിനിറ്റില്‍ സമനിലനേടാന്‍ ഇറാന് മികച്ച അവസരവും കിട്ടി. പക്ഷേ പെനാല്‍റ്റി ബോക്‌സിനുള്ളില്‍ നിന്ന് സമാന്‍ ഗൊഡ്ഡോസ് അടിച്ച ഷോട്ട് പുറത്തേക്ക് പോയി. പിന്നാലെ ഇറാന്‍ മധ്യനിരതാരം സയീദ് എസറ്റൊലാഹി അടിച്ച ഷോട്ടും ലക്ഷ്യം കാണാതെ പോയി.