സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അടുത്ത വർഷം മുതൽ നോണ്‍ വെജ് വിഭവങ്ങള്‍ ഉൾപ്പെടുത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി

കോഴിക്കോട്: കലോത്സവത്തിലെ ഭക്ഷണവിതരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അനാവശ്യമാണെന്നും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അടുത്ത വർഷം മുതൽ നോണ്‍ വെജ് വിഭവങ്ങള്‍ ഉൾപ്പെടുത്തുമെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.ഇത്തവണ നോണ്‍ വെജ് വിഭവങ്ങള്‍ ഉൾപ്പെടുത്താനാകുമോയെന്ന് ഉറപ്പുപറയാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി. വിഷയത്തിൽ സർക്കാരാണ് തീരുമാനമെടുക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

”കഴിഞ്ഞ അറുപത് വർഷമായി എൽഡിഎഫും യുഡിഎഫും ഭരിച്ചിരുന്ന കാലഘട്ടത്തിൽ സ്കൂൾ കലോത്സവം നടക്കുകയാണ്. അന്ന് മുതൽ പിന്തുടർന്ന് വരുന്ന ഒരു രീതിയാണ് ഒരു കീഴ്വഴക്കമാണ് വെജിറ്റേറിയൻ. അതിന് പല സാങ്കേതിക പ്രശ്നങ്ങളും ഉണ്ടെന്നാണ് അതുമായി ബന്ധപ്പെട്ടവർ പറയുന്നത്. 20,000ത്തിൽ അധികം വരുന്ന ആളുകൾ ഭക്ഷണം കഴിക്കുന്നുണ്ട്. നോൺ വെജ് ഭക്ഷണം നൽകാൻ ഒരു ബുദ്ധിമുട്ടുമില്ല. തുടങ്ങുമ്പോൾ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുമോയെന്നാണ്.”
ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥരോട് കൂടി ആലോചിച്ച് ഈ വർഷത്തെ കാര്യത്തിൽ തീരുമാനമെടുക്കും. എന്തായാലും അടുത്ത വർഷം വെജിറ്റേറിയൻ ഭക്ഷണവും നോൺ വെജിറ്റേറിയൻ ഭക്ഷണവും നൽകും. അതിനായി മാന്വലിൽ പരിഷ്കരണം വേണമെങ്കിൽ നടത്തും. സർക്കാരിന് നോൺ വെജ് ഭക്ഷണം നൽകുന്നതിൽ പ്രശ്നമില്ല. കിട്ടിയ അവസരം നോക്കി പ്രചരണം കിട്ടാനാണ് ചിലരുടെ ശ്രമം. യുഡിഎഫ് കാലത്ത് കലോത്സവം നടക്കുമ്പോള്‍ വി.ടി.ബല്‍റാം ഉറങ്ങുകയായിരുന്നോ. അതോ ഈ രാജ്യത്ത് ഇല്ലായിരുന്നോ. ഇപ്പോഴത്തെ വിവാദത്തിന് കാരണം കലോത്സവ നടത്തിപ്പിൽ കുറവുകളൊന്നും ഇല്ലാത്തതിലുള്ള അസൂയയും കുശുമ്പുമാണ്.” സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഭക്ഷണ വിവാദത്തിൽ മന്ത്രി പ്രതികരിച്ചു.

വൈവിധ്യങ്ങളുടെ ഉത്സവമാണ് സംസ്ഥാന സ്കൂൾ കലോത്സവം. വൈവിധ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നടപടികൾ തന്നെയാണ് പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്ന് ഉണ്ടാവുക. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇതുവരെ നൽകിവന്നിരുന്നത് വെജിറ്റേറിയൻ വിഭവങ്ങളാണ്. അതിനൊരു മാറ്റം ഉണ്ടാകും എന്നതു തീർച്ച. ഈ വർഷം ഈ ഘട്ടത്തിൽ അത് നടപ്പാക്കാൻ ആകുമോ എന്നത് പരിശോധിക്കുന്നു. അടുത്തവർഷം മുതൽ എന്തായാലും കലോത്സവത്തിൽ നോൺ വെജിറ്റേറിയൻ വിഭവങ്ങളും ഉണ്ടാകും. ഇതുമായി ബന്ധപ്പെട്ട ആരോഗ്യകരമായ ചർച്ചകളെ സ്വാഗതം ചെയ്യുന്നു. എന്നാൽ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള ചർച്ചകൾക്ക് പിന്നിൽ ഗൂഢലക്ഷ്യങ്ങൾ ഉണ്ട് എന്ന് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.