സന്ദേശം സിനിമ വീണ്ടും യാഥാർഥ്യമാകുന്നു,മരണപ്പെട്ട യുവാവിന് വേണ്ടി തമ്മിൽ തല്ല്

കണ്ണൂര്‍: ഇരിട്ടിക്കടുത്ത് കുയിലൂരിലാണ് ‘സന്ദേശം’ സിനിമയെ യാഥാർഥ്യമാക്കുന്ന സംഭവം അരങ്ങേറിയത്. ഞായറാഴ്ച മരിച്ച കുയിലൂര്‍ ചന്ത്രോത്ത് വീട്ടില്‍ എന്‍.വി പ്രജിത്ത്(40)തങ്ങളുടെ പ്രവര്‍ത്തകനാണെന്ന് പറഞ്ഞ് മൃതദേഹം സംസ്‌കരിക്കാന്‍ കൊണ്ടുപോകാന്‍ ബി.ജെ.പി നേതൃത്വം ഏറ്റെടുത്തതിനു പിന്നാലെ മരണപ്പെട്ട യുവാവ് തങ്ങളുടെ അനുഭാവിയാണെന്നും മൃതദേഹം വിട്ടുതരണമെന്നും ആവശ്യപ്പെട്ട് പ്രജിത്തിന്റെ ബന്ധുക്കളായ സി.പി.എം അനുഭാവികള്‍ എതിര്‍ത്തതോടെയാണ് പ്രശ്‌നങ്ങള്‍ക്കു തുടക്കം.

തിരുവനന്തപുരത്തുള്ള സഹോദരന്റെ വരവിനായി വൈകിട്ട് ഏഴുവരെ വീട്ടില്‍ പൊതുദര്‍ശനത്തിനുവെച്ചിരുന്ന മൃതദേഹം സഹോദരന്‍ അന്തിമോപചാരം അര്‍പ്പിച്ച് ദഹിപ്പിക്കാനെടുക്കുന്നതിനിടയിലാണ് മൃതദേഹത്തിനായി ഇരുവിഭാഗവും പിടിവലിയിലായത്. മൃതദേഹം വീട്ടില്‍നിന്നെടുക്കുമ്പോള്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ കൈയില്‍ പൂക്കളുമായി ശാന്തിമന്ത്രം ചൊല്ലുന്നതിനിടയില്‍ സിപിഎം അനുകൂലവിഭാഗം സംസ്‌കരിക്കുന്നതിനായി മൃതദേഹവുമായി ശ്മശാനത്തിലേക്ക് കുതിച്ചു.പിന്നാലെ പോര്‍വിളിയുമായി മറുവിഭാഗവുമെത്തി.

ചിതയില്‍ കിടത്തിയ മൃതദേഹത്തിനുചുറ്റും സംസ്‌കരിക്കാനെത്തിച്ച വിറകുമായി പോര്‍വിളിയും ഉന്തും തള്ളുമായി.ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ഇരിട്ടി സി.ഐ കെ.ജെ ബിനോയിയുടെ നേതൃത്വത്തില്‍ ഇരിട്ടി, ഉളിക്കല്‍, കരിക്കോട്ടക്കരി പോലിസ് സ്റ്റേഷനുകളില്‍നിന്നായി മുപ്പതിലധികം പോലിസുകാരും സ്ഥലത്തെത്തി.ഇരിക്കൂര്‍ എസ്.ഐ ദിനേശന്‍ കൊതേരി മൃതദേഹത്തിനടുത്തുനിന്ന് എല്ലാവരെയും മാറ്റി അധികൃതരെയും ബന്ധുക്കളെയും മാത്രം നിര്‍ത്തി.

രാത്രി 10ഓടെ മൃതദേഹം കത്തിത്തീര്‍ന്ന ശേഷമാണ് പോലിസ് പിന്‍വാങ്ങിയത്. പ്രിജിത്ത് നേരത്തെ ബിജെപി ബൂത്ത് പ്രസിഡന്റായിരുന്നെങ്കിലും പ്രജിത്തിന്റെ കുടുംബം സിപിഎം അനുഭാവികളാണ്