ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം ബിഷൻ സിംഗ് ബേദി അന്തരിച്ചു

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം ബിഷൻ സിംഗ് ബേദി (77) അന്തരിച്ചു. 1967 മുതൽ 1979 വരെ ക്രിക്കറ്റിൽ സജീവമായിരുന്ന ബിഷൻ സിംഗ് ഇന്ത്യയിലെ മികച്ച സ്പിന്നർമാരിൽ ഒരാളാണ്.ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ ആദ്യവിജയത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു.

22 മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച താരമാണ് ബിഷൻ സിംഗ് ബേദി.പഞ്ചാബിലാണ് ജനിച്ചതെങ്കിലും ആഭ്യന്തര ക്രിക്കറ്റിൽ ഡൽഹിക്കു വേണ്ടിയാണ് ബേദി കളിച്ചത്. വിരമിച്ചതിനു ശേഷം ക്രിക്കറ്റ് പരിശീലകനായി. ക്രിക്കറ്റ് മത്സരങ്ങളിൽ കമന്റേറ്ററായും ബേദി പ്രവർത്തിച്ചിട്ടുണ്ട്.

1975 ലോകകപ്പിൽ ഈസ്റ്റ് ആഫ്രിക്കക്കെതിരെ 12 ഓവറിൽ 8 മെയ്ഡനടക്കം 6 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്തു. 67 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 266 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 12 വർഷം രാജ്യത്തിനായി കളിച്ചു. പത്ത് ഏകദിനങ്ങൾ കളിച്ച ബേദി 7 വിക്കറ്റ് നേടി.ഇന്ത്യയുടെ ആദ്യ ഏകദിന വിജയത്തിൽ എരപ്പള്ളി പ്രസന്ന, ബി എസ് ചന്ദ്രശേഖർ, എസ്. വെങ്കിട്ടരാഘവൻ എന്നിവർക്കൊപ്പം ബേദിയുടെ പങ്കും നിർണായകമായിരുന്നു