അമല പോളിന്റെ മുൻ പങ്കാളി ഭവ്നിന്ദര്‍ സിങ്ങിന്റെ ജാമ്യം കോടതി റദ്ദാക്കി

ചെന്നൈ: മുൻ പങ്കാളി ഭവ്നിന്ദർ സിങ്ങും കുടുംബവും തന്റെ പണവും സ്വത്തും തട്ടിയെടുത്തെന്നും മാനസികമായി പീഡിപ്പിച്ചെന്നും കാണിച്ച് അമല പോൾ നൽകിയ പരാതിയിൽ കഴിഞ്ഞവർഷം അറസ്റ്റിലായ ഭവ്നിന്ദർ സിങ്ങിന്റെ ജാമ്യം മദ്രാസ് ഹൈക്കോടതി റദ്ദാക്കി. വിഴുപുരത്തെ മജിസ്‌ട്രേറ്റ് കോടതി അനുവദിച്ച ഭവ്നിന്ദറിന് ജാമ്യം ചോദ്യംചെയ്ത് അമല പോൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.

അമല പോളിന്റെ ഹർജിയിലാണ് ജസ്റ്റിസ് സി വി കാർത്തികേയന്റെ ഉത്തരവ്. ഉപാധികളില്ലാതെയാണ് ജാമ്യം അനുവദിച്ചതെന്നും അത് കേസന്വേഷണത്തെ ബാധിക്കുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഒരുമിച്ചുകഴിഞ്ഞിരുന്ന കാലത്ത് അടുപ്പം മുതലെടുത്താണ് വഞ്ചിച്ചതെന്നായിരുന്നു പരാതി.

ആദ്യഭർത്താവ് എ എൽ വിജയുമായി പിരിഞ്ഞശേഷമാണ് അമല പോൾ ഭവ്നിന്ദറുമായി അടുത്തത്. പിന്നീട് ഇരുവരും വേർപിരിഞ്ഞു.2023 നവംബര്‍ ആദ്യ വാരം അമല പോൾ ഗുജറാത്ത് സൂറത്ത് സ്വദേശി ജഗത് ദേശായിയെ വിവാഹം കഴിച്ചു.