കായംകുളത്ത് ഭാര്യയെ കുത്തി കൊലപ്പെടുത്തി ബി.ജെ.പി നേതാവ് ആത്മഹത്യ ചെയ്തു

ആലപ്പുഴ: കായംകുളത്ത് ഭാര്യയെ കുത്തി കൊലപ്പെടുത്തിയ ശേഷം ബി.ജെ.പി നേതാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കായംകുളം നിയോജക മണ്ഡലം സെക്രട്ടറി ചിറക്കടവം രാജധാനിയിൽ പി.കെ. സജി (48), ഭാര്യ ബിനു (42) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ തമ്മിൽ ഏറെനാളായി കുടുംബപ്രശ്നം രൂക്ഷമായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം.

ബിനുവിനെ കൊലപ്പെടുത്തിയ ശേഷം സജി ജീവനൊടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. ബിനുവിന്റെ മൃതദേഹം വെട്ടേറ്റ നിലയിലും സജിയുടെ മൃതദേഹം കുത്തേറ്റ നിലയിലുമായിരുന്നു.

കോയമ്പത്തൂരില്‍ ജോലിചെയ്യുന്ന മകന്‍ സജിന്‍ ഇന്നലെ ഉച്ചകഴിഞ്ഞ്‌ 3.30 നു ഫോണില്‍ വീട്ടിലേക്കു വിളിച്ചു. എന്നാൽ ഇരുവരും ഫോൺ എടുക്കാത്തതിനാല്‍ അയല്‍വാസിയെ വിളിച്ചു വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് അയല്‍വാസി വന്നു നോക്കിയപ്പോഴാണ്‌ കിടപ്പുമുറിയില്‍ മൃതദേഹം കണ്ടത്‌. വീടിന്റെ കതകുകള്‍ തുറന്ന നിലയിലായിരുന്നു.