12 വർഷങ്ങൾക്ക് ശേഷമുള്ള കൂടിക്കാഴ്ച,മകൾ നിമിഷ പ്രിയയെ യെമനിലെ ജയിലിലെത്തി കണ്ട അമ്മ പ്രേമകുമാരി പൊട്ടി കരഞ്ഞു

സന : ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമന്റെ തലസ്ഥാനമായ സന ജയിലില്‍ കഴിയുന്ന മലയാളി യുവതി നിമിഷപ്രിയയെ അമ്മ പ്രേമകുമാരി പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം കണ്ടു.ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരായ നാഫയ്ക്കും സാമുവല്‍ ജറോമിനുമൊപ്പമാണ് നിമിഷയെ കാണുന്നതിനായി പ്രേമകുമാരി ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒരു മണിയോടെയാണ്  ജയിലിൽ എത്തിയത്.

നിമിഷയെ കാണാനാകുമെന്ന് കരുതിയിയില്ലെന്നും മകളെ കണ്ടപ്പോൾ പൊട്ടിക്കരഞ്ഞുവെന്നും പ്രേമകുമാരി പറഞ്ഞു. എല്ലാം ശരിയാകുമെന്നും സന്തോഷത്തോടെ ഇരിക്കാനും നിമിഷ പ്രിയ പറഞ്ഞുവെന്നും മകളെ കാണാൻ എല്ലാ സൗകര്യവുമൊരുക്കിത്തന്ന ജയിൽ അധികൃതർക്ക് നന്ദി അറിയിക്കുന്നുവെന്നും പ്രേമകുമാരി പറഞ്ഞു.നിമിഷയെ കാണാൻ അമ്മയ്ക്ക് മാത്രമാണ് അനുവാദം നൽകിയത്. ജയിലിൽ ഫോൺ അനുവദിച്ചിരുന്നില്ല. ഒരു മണിക്കൂറിലധികം നീണ്ട കൂടിക്കാഴ്ചക്ക് ജയിൽ അധികൃതർ അനുമതി നൽകിയിരുന്നു. നിമിഷക്കൊപ്പമാണ് പ്രേമകുമാരി ഉച്ചഭക്ഷണം കഴിച്ചത്.

യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ട കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്.കൊല്ലപ്പെട്ട യമൻ പൗരന്റെ കുടുംബവുമായും ഗോത്രവർഗ നേതാക്കളും കൂടിക്കാഴ്ച്ചയ്ക്കാണ് ശ്രമം. യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നല്‍കിയാല്‍ പ്രതിക്ക് ശിക്ഷയിളവ് ലഭിക്കും.